യു.എസിൽ കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധുരത്തിനായി കോൺ സിറപ്പിൽ നിന്നും തയാറാക്കുന്ന കൃത്രിമ മധുരമാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് കരിമ്പിൽ നിന്നും സംസ്കരിച്ചെടുക്കുന്ന പഞ്ചസാര ഉപയോഗിക്കുക.
കരിമ്പിൽ നിന്നും സംസ്കരിച്ചെടുക്കുന്ന പഞ്ചസാര ഉപയോഗിക്കണമെന്ന് കൊക്കോ കോളയോട് നിർദേശിച്ചിട്ടുണ്ട്. അവർ നിർദേശം അംഗീകരിക്കുകയും ചെയ്തുവെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. കൊക്കോ-കോള അധികൃതരോട് ഇക്കാര്യത്തിൽ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ അവകാശവാദം ശരിയാണോ തെറ്റാണോയെന്ന് പറയാൻ കമ്പനി തയാറായിട്ടില്ല. തങ്ങളുടെ ബ്രാൻഡിനെ കുറിച്ചുള്ള പ്രസിഡന്റിന്റെ ആകാംക്ഷയിൽ സന്തോഷമുണ്ടെന്ന് കമ്പനി പ്രതികരിച്ചു. ഉൽപന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ വൈകാതെ നൽകുമെന്ന് കമ്പനി അറിയിച്ചു.
ഡയറ്റ് കൊക്കോ-കോളയുടെ ആരാധകനായ ട്രംപ് ഇതുവരെ പാനീയം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യസെക്രട്ടറി റോബർട്ട് എഫ് കെന്നഡി നിരവധി തവണ കൊക്കോ-കോള പാനീയങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
കോൺ സ്റ്റാർച്ചിൽ നിന്നും തയാറാക്കുന്ന മധുരം ആളുകളെ പൊണ്ണതടിയൻമാരും പ്രമേഹ രോഗികളും ആക്കാൻ മാത്രമേ സഹായിക്കുവെന്ന് അദ്ദേഹം പറഞ്ഞു. 1980കൾ മുതലാണ് കമ്പനി കോൺ സ്റ്റാർച്ചിൽ നിന്നുള്ള മധുര യു.എസിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയത്. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.