Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്ത്യാനികൾക്കെതിരെ...

ക്രിസ്ത്യാനികൾക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്: ‘ക്രിപ്റ്റോ ക്രിസ്ത്യാനികൾ ജാതി പദവി ദുരുപയോഗം ചെയ്യുന്നു, നിയമനടപടിയെടുക്കും’

text_fields
bookmark_border
fadnavis
cancel
camera_alt

ദേവേന്ദ്ര ഫഡ്‌നാവിസ് 

മുംബൈ: വിദ്യാഭ്യാസം, തൊഴിൽ, തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഔദ്യോഗിക ഹിന്ദു, സംവരണ ജാതി പദവി ചൂഷണം ചെയ്യുന്ന ‘ക്രിപ്റ്റോ-ക്രിസ്ത്യാനി’കൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമ​​ന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. എം‌.എൽ‌.സി അമിത് ഗോർഖെയുടെ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിരവധി ‘ക്രിപ്റ്റോ ക്രിസ്ത്യാനികൾ’ പ്രധാനമായും പട്ടികജാതി/വർഗ, നാടോടി പട്ടികയിൽനിന്നുള്ളവരാണെന്ന് ഗോർഖെ ആരോപിച്ചു.

‘അവർ രഹസ്യമായി ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കുന്നു, അതിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മറച്ചുവെച്ച് ആചരിക്കുന്നു. അവരുടെ യഥാർത്ഥ മതം പലപ്പോഴും ശവസംസ്കാര ചടങ്ങുകളിൽ മാത്രമാണ് വെളിപ്പെടുത്തുന്നത്’ -ഗോർഖെ സഭയിൽ പറഞ്ഞു. ‘നന്ദർബാർ, സാംഗ്ലി, അഹമ്മദ്‌നഗർ തുടങ്ങിയ ജില്ലകളിൽ ഈ രീതി പ്രത്യേകിച്ചും വ്യാപകമാണ്. ഇത്തരം വഞ്ചന കാരണം മഹാരാഷ്ട്രയിലെ യഥാർത്ഥ അർഹരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളും സർക്കാർ സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു’ -അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കൾക്കും സിഖ്, ബുദ്ധമതം പോലുള്ള ഹിന്ദുമതവുമായി അടുത്ത ബന്ധമുള്ള മതങ്ങൾക്കും മാത്രമേ പട്ടികജാതി സംവരണം ബാധകമാകൂ എന്നും മറ്റ് വിശ്വാസങ്ങൾക്ക് ബാധകമല്ലെന്നും പ്രസ്താവിക്കുന്ന സുപ്രീം കോടതി വിധി ഫഡ്‌നാവിസ് ഉദ്ധരിച്ചു. “ഈ ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ ആ വ്യക്തി ശിക്ഷ നേരിടേണ്ടിവരും. അവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടും’ -അദ്ദേഹം പറഞ്ഞു.

ഈ രീതിയിൽ ആരെങ്കിലും സർക്കാർ ജോലി നേടിയിട്ടുണ്ടെങ്കിൽ, അവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനൊപ്പം വകുപ്പുതല നടപടിയും സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും സമാന നടപടി ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ ബിൽ പരിഗണിക്കുന്നുണ്ടെന്ന് ഫഡ്‌നാവിസ് സൂചന നൽകിയിരുന്നു. സംസ്ഥാനത്ത് നിരവധി അനധികൃത ചർച്ചുകൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും നിയമസഭയിൽ അറിയിച്ചിരുന്നു. ‘സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശന നിയമം നടപ്പിലാക്കും. തർക്കത്തിലുള്ള അനധികൃത പള്ളികൾ ഉടനടി പൊളിച്ചുമാറ്റും. സുപ്രീം കോടതി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ പള്ളികൾ അടുത്ത ആറ് മാസത്തിനുള്ളിൽ നീക്കം ചെയ്യും. പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചർച്ചുകളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മേയിലും 2018 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ ഇവ പൊളിച്ചു നീക്കാൻ പദ്ധതി തയ്യാറാക്കാൻ ഡിവിഷണൽ കമ്മീഷണർമാരോട് ആവശ്യപ്പെടും’ -മന്ത്രി ബവൻകുലെ പറഞ്ഞു.

മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശനമായ നിയമം നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. “വിദേശ ഫണ്ടിങ്, ഫണ്ടിങ്ങിന്റെ ഉറവിടം, തുക, നിലവിലുള്ള നിയമങ്ങൾ എന്നിവ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. മതപരിവർത്തന കേസുകൾ തടയുന്നതിന് കർശനമായ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്ത് നടപ്പാക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്ന് ബിജെപി എം.എൽ.എമാരായ അനുപ് അഗർവാൾ, സുധീർ മുൻഗന്തിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാൽക്കർ എന്നിവർ നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. മതംമാറിയവർക്ക് പട്ടികജാതി (എസ്‌സി) വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാൻ സംവിധാനം ഒരുക്കണമെന്നും ബി.ജെ.പി എം.എൽ.എമാർ ആവശ്യപ്പെട്ടു. മതപരിവർത്തനം നടത്തുന്ന 1,515 സംഘടനകൾക്ക് കഴിഞ്ഞ വർഷം വിദേശ ധനസഹായം ലഭിച്ചതായും ഇത് സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടാക്കിയതായും സുധീർ മുൻഗന്തിവാർ എം.എൽ.എ ആരോപിച്ചു.

മതം മാറിയ ആദിവാസികൾക്ക് സർക്കാർ പദ്ധതി ആനുകൂല്യങ്ങൾ നൽകുന്നത് തുടരണോ എന്ന് പഠിക്കാൻ ആദിവാസി വികസന മന്ത്രിയുടെ കീഴിൽ കമ്മിറ്റി രൂപവകരിക്കുമെന്ന് മ​ന്ത്രി ബവൻകുലെ പറഞ്ഞു. മതം മാറിയ ആദിവാസികളെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ കമ്മിറ്റി പരിശോധിക്കുമെന്ന് ആദിവാസി വികസന മന്ത്രി അശോക് ഉയ്കെയും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christiansDevendra FadnavisIndia NewsAttack Against Christians
News Summary - 'Crypto-Christians’ misusing caste benefits to face action: CM Fadnavis
Next Story