വിശപ്പകറ്റാൻ എത്തിയവരെ കൊന്നുതീർത്ത് ഇസ്രായേൽ; ഭക്ഷണപ്പാത്രവുമായി എത്തിയ 29 പേരെ ഇന്ന് കൊലപ്പെടുത്തി
text_fieldsഗസ്സ: ലോകമിതുവരെ കാണാത്ത കൊടുംക്രൂരത ഗസ്സയിൽ ദിവസവും ആവർത്തിച്ച് ഇസ്രായേൽ അധിനിവേശ സേന. ഒഴിഞ്ഞ പാത്രങ്ങളുമായി ഭക്ഷണവിതരണകേന്ദ്രത്തിന് മുന്നിൽ വരിനിന്ന കുഞ്ഞുങ്ങളടക്കമുള്ള 29 പേരെയാണ് ഇന്ന് ഇസ്രായേൽ നിർദാക്ഷിണ്യം കൊലപ്പെടുത്തിയത്. ഗസ്സയിലെ മൂന്നിലൊരാൾ ഒരുതരി വറ്റു ലഭിക്കാതെ മുഴുപട്ടിണിയിലാണ് ദിവസം തള്ളിനീക്കുന്നതെന്ന യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ.എഫ്.പി) റിപ്പോർട്ട് പുറത്തുവന്ന ദിവസവും അന്നം തേടിയെത്തിയവരെ ഐ.ഡി.എഫ് പച്ചക്ക് കൊന്നു.
റഫയിലെ ഭക്ഷ്യസഹായ കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ 29 പേരടക്കം ഇന്ന് പുലർച്ചെ മുതൽ കുറഞ്ഞത് 41 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മേയ് അവസാനം മുതൽ ഗസ്സയിൽ ഭക്ഷ്യവിതരണത്തിനായി കാത്തിരുന്ന 900 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. അവരിൽ ഭൂരിഭാഗവും ജി.എച്ച്.എഫ് കേന്ദ്രങ്ങളുടെ പരിസരത്താണ് പിടഞ്ഞുമരിച്ചത്.
ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ വിനാശകരമായ പട്ടിണിയുടെ വക്കിലാണെന്ന് ഡബ്ല്യൂ.എഫ്.പി റിപ്പോർട്ടിൽ പറഞ്ഞു. ഗസ്സയിൽ 22 മാസമായി ഇസ്രായേൽ തുടരുന്ന നരനായാട്ടിൽ കുറഞ്ഞത് 58,667 പേർ കൊല്ലപ്പെടുകയും 139,974 പേർക്ക് അംഗവൈകല്യമടക്കമുള്ള ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.