ന്യൂഡൽഹി: വിമാനങ്ങളുടെ എമർജൻസി ൈസ്ലഡിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചവരുത്തിയ എയർ ഇന്ത്യക്കെതിരെ നടപടി സ്വീകരിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ). അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് മുമ്പുതന്നെ ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൽ രാജ്യസഭയെ അറിയിച്ചു. ഡി.ജി.സി.എ നേതൃത്വത്തിൽ നടക്കുന്ന പതിവ് പരിശോധനയിലാണ് എമർജൻസി ൈസ്ലഡ് ഉൾപ്പെടെ അടിയന്തര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ചോദ്യത്തിന് ഉത്തരമായി മന്ത്രി സഭയെ അറിയിച്ചു. എന്നാൽ, ഏതെല്ലാം വിമാനങ്ങളുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടാണ് ഡി.ജി.സി.എ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് പുറത്തിറങ്ങാനുള്ള വിമാനത്തിലെ എമർജൻസി ൈസ്ലഡിന്റെ പരിശോധന വൈകിയതും വീഴ്ചവരുത്തിയതും ശ്രദ്ധയിപെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചതായാണ് വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കുന്നത് വരെ വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്നതിൽ അധികൃതർ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം, എയർ ഇന്ത്യ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനായിരുന്നു ഡി.എം.കെ എം.പിയായ തിരുച്ചി എൻ ശിവയുടെ ചോദ്യം.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിച്ചതായും, വിമാന സുരക്ഷ ഉറപ്പാക്കുന്നതിനായി ഡി.ജി.സി.എയുടെ വിദഗ്ധ സംഘം വിമാനങ്ങളിലെ പരിശോധന, രാത്രി നിരീക്ഷണം, ജീവനക്കാരിൽ നിരീക്ഷണം എന്നിവ നടത്തുന്നതായും അറിയിച്ചു.
ജൂൺ 12ന് അഹമ്മദാബാദിൽ 260ഓളം പേരുടെ മരണത്തിനിടയാക്കി എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുരക്ഷ സംബന്ധിച്ച് ചോദ്യമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.