വയനാട്: ഓണത്തിരക്കിനൊപ്പം പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പൊലീസ്. വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും ചുരം മേഖലയിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ ഓണക്കാലത്തുണ്ടാവുന്ന വാഹനത്തിരക്കും മഴ തുടരുന്ന സാഹചര്യവും കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ഓണവധിയിൽ വാഹനങ്ങൾ കൂടുതലായി ചുരം കയറുമ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഇതിന് പുറമെ തുടരുന്ന മഴയിൽ മണ്ണിടിച്ചിലടക്കം ഭീഷണിയും നിലനിൽക്കുന്നു.
ഇതിനിടെ, വാഹനങ്ങൾ യന്ത്രത്തകരാറിലായി നിന്നുപോയാൽ പോലും കുരുക്ക് രൂക്ഷമാവുന്ന സ്ഥിതി നിലനിൽക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കനത്ത മഴ തുടരുന്നതിനിടെ, ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗത തടസം നേരിട്ടിരുന്നു. പിന്നാലെ, വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതിയായെങ്കിലും ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുകയാണ്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുന്നത്. മഴ ശക്തമായാൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.