വി.ഡി. സതീശൻ
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുജിത്തിനെ മർദിക്കുന്ന ദൃശ്യം എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
കേരള പൊലീസ് നിരപരാധിയായ ചെറുപ്പക്കാരനോട് ക്രിമിനലുകളോട് പോലും കാണിക്കാത്ത മർദനമുറകളാണ് അഴിച്ചുവിട്ടത്. സുജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. മർദനം ആവർത്തിച്ചിട്ടും മതിവരുന്നില്ല. സുജിത്ത് മദ്യപിച്ചെന്ന ആരോപണം പരിശോധനയിലൂടെ തെറ്റാണ് തെളിഞ്ഞു. മനപൂർവം മർദിക്കുകയായിരുന്നു.
കസ്റ്റഡി പീഡനമാണ് നടന്നത്. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രതികളെ സർവീസിൽ നിന്ന് പുറത്താക്കണം. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് സാധാരണ ചെയ്യാത്ത എക്സ്ട്രീമിലേക്ക് പോകും.
മർദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം തൃശ്ശൂർ ഡി.ഐ.ജി പറഞ്ഞത് സ്വീകാര്യമല്ല. കുറ്റാരോപിതരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്‍റെ വക്താവായി ഡി.ഐ.ജി മാറരുത്. അത്തരത്തിൽ മാറുന്ന പൊലീസ് ഉദ്യോഗസ്ഥർ നോക്കിയിരുന്നോണം.
പൊലീസുകാരെ രക്ഷപ്പെടുത്തുന്നതിൽ സി.പി.എം ജില്ലാ കമ്മിറ്റി വരെ ശ്രമം നടത്തി. മുതിർന്ന നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇതിലുണ്ട്. കേരളത്തിലെ പൊലീസ് ഇത്രയും വഷളായ കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എത്രയോ നല്ല ഉദ്യോഗസ്ഥന്മാർ സേനയിലുണ്ട്. സേനക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ സംഭവമാണ്. തീവ്രവാദികളുടെ ക്യാമ്പുകളിൽ ചെയ്യാത്ത ക്രൂരതയാണിത്. ഈ വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മർദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. ഇന്ന് എസ്.ഐയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുജിത്തിനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
സുജിത്ത് നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൽകാൻ പൊലീസ് തയാറായില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സി.സി ടി.വികൾ പരസ്പരബന്ധിതമാണെന്നും ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം വീണ്ടെടുക്കാൻ സാധ്യമല്ലെന്നുമാണ് അറിയിച്ചത്. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമീഷൻ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിടുകയായിരുന്നു.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഅ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വെച്ച് എസ്.ഐ നുഅ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി സുജിത്തിനെ റിമാൻഡ് ചെയ്യാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശാനുസരണം നടത്തിയ വൈദ്യപരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.