ചർമ്മണ്വതീ നീയെത്ര ഭാഗ്യവതി
എൻ മകനെ നെഞ്ചിലേറ്റി ചായുറക്കിയോൾ
എൻ മകനു കരുതലായി കാവലായോൾ
എൻ മകനു ദുഗ്ദ്ധാമൃതം പകർന്നേകിയോൾ
ഞാനിന്നും നമിയ്ക്കുന്നു നിന്നെ
അമ്മേയെന്ന വിളിയലിയാത്തവൾ കുന്തി
അറിയാതെ ചെയ്തൊരു കൗമാരചാപല്യം മുളപ്പിച്ച
സൂര്യതേജസ്സിനെയൊഴുക്കി കളഞ്ഞവൾ
ഉറങ്ങിയിട്ടില്ലന്നു തൊട്ടിന്നോളവും ദുഃസ്വപ്നമകറ്റിയനിദ്രയുടെയർത്ഥഗതിയും
സ്വാസ്ഥ്യവുമറിഞ്ഞിട്ടില്ലിന്നോളവും
അന്നേ മരിച്ചവൾ കുന്തി
ചുമന്നു തീരാത്തൊരു കുറ്റബോധത്തിനെയിരുചുമലിലുമേറ്റിയുരുകി പ്പൊലിഞ്ഞവൾ
ഇന്നിതായീയവസാനമാത്രയിൽ
ഇക്കനത്തയിരുട്ടിൻ്റെയുഗ്രവിശപ്പിൻ്റെ യന്നമായി നിൽക്കുന്നു നിന്നരുകിൽ
ചോരയ്ക്കു ചോരകണക്കുതീർക്കുന്നതിനർത്ഥം ഗ്രഹിയാതെ
പറയാൻ കഴിയാതെ ശിലപോലെയായവൾ
അഗ്നിശിലപോലെയുരുകിപ്പിടഞ്ഞവൾ
കെട്ടുപോയീയമാവാസിയിൽ
മാഞ്ഞുപോയൊരാ സൂര്യതേജസ്സിനെ
ചേർത്തുപിടിച്ചണച്ചൊരു
നിൻ കരസ്പന്ദനമെങ്കിലുമെനിയ്ക്കായി നൽകുകയിത്തിരി നേരം
ചുരത്തിക്കുതിയ്ക്കുന്നൊരീ ക്ഷീരധാരയടങ്ങട്ടെയൊരു നേർത്ത തേങ്ങലായി
ഞാനുമൊരു കറുത്ത നക്ഷത്രമാവട്ടെ ചർമണ്വതീ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.