ഭോപ്പാലിലെ കരോണ്ടിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത സുനിൽ ഷെട്ടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊതുവേദികളിൽ ശാന്തനായ വ്യക്തിയായി അറിയപ്പെടുന്ന സുനിൽ ഷെട്ടി ഒരു മിമിക്രി കലാകാരനോട് ദേഷ്യപ്പെട്ടതാണ് ചർച്ചാ വിഷയം. ഒരു പരിപാടിക്കിടെ തന്റെ ശബ്ദം അനുകരിച്ച മിമിക്രി കലാകാരനോടാണ് സുനിൽ ഷെട്ടി രൂക്ഷമായി പ്രതികരിച്ചത്.
സിനിമകളിലെ സംഭാഷണങ്ങൾ പറഞ്ഞ് സുനിൽ ഷെട്ടിയെ അനുകരിച്ച കലാകാരനെ താരം വിമർശിക്കുന്നത് വിഡിയോയിൽ കാണാം. മിമിക്രി നടന് അത്ര രസിച്ചില്ല. കോപാകുലനായ സുനിൽ കലാകാരന്റെ ശബ്ദം ഒരു കുട്ടിയുടെ ശബ്ദം പോലെയാണെന്നും തന്റെ ശബ്ദം ഒരു പുരുഷന്റേതാണെന്നും പറഞ്ഞു. കലാകാരൻ ക്ഷമാപണം നടത്തിയിട്ടും നടൻ അദ്ദേഹത്തെ ശകാരിക്കുന്നത് തുടർന്നു. ഇത്രയും മോശം മിമിക്രി ഞാൻ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.
തന്റെ യഥാർത്ഥ ശബ്ദവുമായി ഒരു ബന്ധവുമില്ലാത്ത സംഭാഷണങ്ങളാണ് മിമിക്രി കലാകാരൻ ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോശം അനുകരണങ്ങൾ ചെയ്യരുതെന്നും നല്ല രീതിയിൽ പരിശീലിക്കണമെന്നും സുനിൽ ഷെട്ടി ഉപദേശിച്ചു. കൂടാതെ ‘എന്നെ അനുകരിക്കാൻ ശ്രമിക്കുകപോലും ചെയ്യരുത്. സുനിൽ ഷെട്ടിയാകാൻ നിനക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്’ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനുശേഷം മിമിക്രി കലാകാരൻ സുനിൽ ഷെട്ടിയോട് മാപ്പ് പറയുകയും ചെയ്തു.
സുനിൽ ഷെട്ടിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പലരും അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരപരമായിരുന്നു എന്ന് വിമർശിച്ചപ്പോൾ മറ്റു ചിലർ മിമിക്രിയുടെ നിലവാരമില്ലായ്മയെക്കുറിച്ചും താരത്തിന്‍റെ അഭിപ്രായം ശരിയായിരുന്നു എന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.