ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) സമ്മേളനത്തിൽ നടൻ വിജയിയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന ബൗൺസർമാർ റാമ്പിൽനിന്ന് യുവാവിനെ താഴേക്ക് തള്ളിയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. പാർട്ടി അധ്യക്ഷൻ വിജയ്ക്കും 10 ബൗൺസർമാർക്കുമെതിരെയാണ് മൂന്ന് വകുപ്പുകൾ പ്രകാരം പെരമ്പലൂർ പൊലീസ് കേസെടുത്തത്.
ആഗസ്റ്റ് 21ന് മധുരയിൽ നടന്ന ടി.വി.കെയുടെ രണ്ടാമത് സംസ്ഥാന സമ്മേളന നഗരിയിൽ വേദിയിൽനിന്ന് സദസ്സിലേക്ക് 300 മീറ്റർ നീളത്തിൽ റാമ്പ് നിർമിച്ചിരുന്നു. ഇതിന് ഇരുവശവും ബാരിക്കേഡുകളും നിർമിച്ചിരുന്നു. വിജയ് റാമ്പിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യവെ ആരാധകർ ബാരിക്കേഡുകൾ ചാടിക്കടന്ന് റാമ്പിലേക്ക് കയറി വിജയിയെ അഭിവാദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ നിലയിലാണ് ബാരിക്കേഡ് മറികടന്ന് റാമ്പിലേക്ക് കയറാൻ ശ്രമിച്ച ശരത്കുമാർ എന്ന യുവാവിനെ ബൗൺസർമാർ പൊക്കിയെടുത്ത് താഴേക്കിട്ടത്.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ യുവാവിന് പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് യുവാവിന്റെ മാതാവ് വിജയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് ശരത്കുമാർ പെരമ്പലൂർ എസ്.പിക്ക് പരാതി നൽകിയത്. വിജയിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യ പൊലീസ് കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.