അരുണാചലിലെ ഉയർന്ന പ്രദേശങ്ങളിലെ വനാന്തരങ്ങളിലെ വന്യജീവി സർവേയിൽ ഒരു നാഴികക്കല്ല്. നിഗൂഢവും അധികം കാണപ്പെടാത്തതുമായ ‘പല്ലാസ്’ കാട്ടുപൂച്ചയുടെ സംസ്ഥാനത്തെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് കാമറ ഒപ്പിയെടുത്തു.
അരുണാചൽ പ്രദേശ് വനം വകുപ്പിന്റെയും പ്രാദേശിക സമൂഹങ്ങളുടെയും പിന്തുണയോടെ ‘ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ’ നടത്തിയ സർവേയിൽ, 5050 മീറ്റർ ഉയരത്തിൽ പല്ലാസിനെയും 4200 മീറ്ററിനു മുകളിൽ മഞ്ഞു പുള്ളിപ്പുലി, സാധാരണ പുള്ളിപ്പുലി, മേഘപ്പുലി, പുള്ളിപ്പുലി പൂച്ച, മാർബിൾ പൂച്ച എന്നിവയുടെയും സാന്നിധ്യം രേഖപ്പെടുത്തി. ഇത് ഭൂപ്രകൃതിയുടെ അതുല്യമായ കാട്ടുപൂച്ച വൈവിധ്യത്തെ സൂചിപ്പിക്കുന്നു.
അരുണാചൽ പ്രദേശിലെ പല്ലാസ് പൂച്ചയുടെ കണ്ടെത്തൽ കിഴക്കൻ ഹിമാലയത്തിലെ വന്യജീവി ഗവേഷണത്തിലെ ഒരു നാഴികക്കല്ലാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നൈലിയാങ് ടാം പറഞ്ഞു.
‘ഡാർവിൻ ഇനിഷ്യേറ്റിവ്’ വഴി യു.കെ സർക്കാർ ധനസഹായം നൽകിയ പദ്ധതിയുടെ കീഴിൽ, വെസ്റ്റ് കാമെങ്, തവാങ് ജില്ലകളിലെ 2,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഉയരത്തിലുള്ള റേഞ്ച്‌ലാൻഡുകളിലായി 83 സ്ഥലങ്ങളിൽ 136 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചതായി ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യയുടെ അസം, അരുണാചൽ ഓഫിസ് ഡയറക്ടർ അർചിത ബറുവ ഭട്ടാചാര്യ പറഞ്ഞു.
നീളമുള്ളതും ഇടതൂർന്നതുമായ ഇളം ചാരനിറത്തിലുള്ള രോമങ്ങളും, തലയുടെ വശങ്ങളിൽ താഴ്ന്നു നിൽക്കുന്ന ചെവികളുമുള്ള ഒരു ചെറിയ കാട്ടുപൂച്ചയാണ് പല്ലാസ്. ഇതിന്റെ തലക്കും ശരീരത്തിനും 46 മുതൽ 65 സെന്റീമീറ്റർ വരെയാണ് നീളം. 30തോളം സെന്റീമീറ്റർ നീളമുള്ള കുറ്റിച്ചെടി പോലുള്ള വാലും ഉണ്ട്. കുറച്ച് മഴയും വലിയ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നു.
പല്ലാസ് പൂച്ചയെക്കുറിച്ച് ആദ്യമായി വിവരിച്ചത് 1776ൽ പീറ്റർ സൈമൺ പല്ലാസ് ആണ്. അദ്ദേഹം ബൈക്കൽ തടാകത്തിന്റെ പരിസരത്ത് ഇതിനെ നിരീക്ഷിച്ചു. മധ്യേഷ്യയിലെ ഒരു വലിയ ഭാഗത്ത് കോക്കസസ്, ഇറാനിയൻ പീഠഭൂമി , ഹിന്ദു കുഷ് , ഹിമാലയത്തിന്റെ ചില ഭാഗങ്ങൾ, ടിബറ്റൻ പീഠഭൂമി, ദക്ഷിണ സൈബീരിയൻ പർവതനിരകൾ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. മഞ്ഞുമൂടിയ പാറക്കെട്ടുകളുള്ള പർവത പുൽമേടുകളിലും കുറ്റിച്ചെടികളിലും ഇത് വസിക്കുന്നു. പാറയുടെ വിള്ളലുകളിലും മാളങ്ങളിലും അഭയം കണ്ടെത്തും. പ്രധാനമായും ലാഗോമോർഫുകളെയും എലികളെയും ഇരയാക്കുന്നു. വസന്തകാലത്ത് പെൺ പൂച്ച രണ്ട് മുതൽ ആറ് വരെ പൂച്ചക്കുട്ടികൾക്ക് ജന്മം നൽകും.
2020 മുതൽ പല്ലാസ് പൂച്ചയെ യു.എൻ റെഡ് ലിസ്റ്റിൽ ഏറ്റവും ആശങ്കാജനകമായ ജീവിവർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. വേട്ടയാടൽ, എലി നിയന്ത്രണ പരിപാടികൾ എന്നിവ കാരണമുള്ള എണ്ണം കുറയൽ, ഖനനത്തിന്റെ ഫലമായുള്ള ആവാസവ്യവസ്ഥയുടെ നാശം എന്നിവയാൽ ഭീഷണി നേരിടുന്നു.
ഈ കാട്ടുപൂച്ചയെ ഏറ്റവും അവ്യക്തമായും അപൂർവ്വമായും മാത്രമേ ഫോട്ടോ എടുക്കാൻ കഴിയൂ. അതിനാൽ ഏറ്റവും കുറവ് പഠിച്ച പൂച്ച ഇനങ്ങളിൽ ഒന്നായി ഇത് തുടരുന്നു. 5,000 മീറ്ററോളം ഉയരത്തിൽ അരുണാചൽ പ്രദേശിൽ പല്ലാസ് പൂച്ചയെ കണ്ടെത്തിയത് ഉയർന്ന ഹിമാലയത്തിലെ ജീവിവർഗങ്ങളെക്കുറിച്ച് ഇപ്പോഴും വളരെക്കുറച്ചേ നമുക്കറിയൂ എന്നതിന്റെ ശക്തമായ ഓർമപ്പെടുത്തലാണെന്ന് ‘ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ’യുടെ ഹിമാലയ പരിപാടിയുടെ ശാസ്ത്ര-സംരക്ഷണ മേധാവി ഋഷി കുമാർ ശർമ്മ പറഞ്ഞു.
സൂക്ഷ്മമായ ആസൂത്രണവും ഉയർന്ന പ്രദേശങ്ങളിലൂടെയുള്ള ട്രെക്കിംഗും ഉൾപ്പെട്ടതായിരുന്നു സർവേ. എട്ട് മാസത്തിലേറെയായി കാമറ ട്രാപ്പുകൾ സജീവമായി സൂക്ഷിച്ചിരുന്നു. പലപ്പോഴും കഠിനമായ കാലാവസ്ഥയിലും എത്തിച്ചേരാൻ പ്രയാസമുള്ള വിദൂര പ്രദേശങ്ങളിലും കാമറ ട്രാപ്പുകൾ സജീവമായി സൂക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അപൂർവമായ കണ്ടെത്തലിൽ വലിയ പൂച്ചകൾ എങ്ങനെ ദുർബലമായ ആൽപൈൻ ആവാസ വ്യവസ്ഥകൾ പങ്കിടുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച നൽകുന്നു.
‘ബ്രോക്പ’ കന്നുകാലിക്കൂട്ട സമൂഹത്തിന്റെയും അവരുടെ കന്നുകാലികളുടെയും ചിത്രങ്ങൾ സർവേ പകർത്തി. ഈ ഉയർന്ന പ്രദേശങ്ങളിലെ ആളുകളും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം സാധ്യമാക്കിയ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ ഇവ അടിവരയിടുന്നു. സർവേയിൽ ഇടയന്മാരുടെയും ഗ്രാമീണരുടെയും സജീവ പങ്കാളിത്തം തെളിയിക്കുന്നത്, ദുർബലമായ പർവത ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ വന്യജീവി സംരക്ഷണം, പരമ്പരാഗത അറിവ്, അവരുടെ ഉപജീവനമാർഗം എന്നിവക്ക് കൈകോർക്കാൻ കഴിയുമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.