എട്ടാമത് റിയാദ് ഫ്യൂചർ നിക്ഷേപക സമ്മേളനത്തിൽനിന്ന് (ഫയൽ ചിത്രം)
റിയാദ്: ഒമ്പതാമത് റിയാദ് ഫ്യൂചർ നിക്ഷേപക സമ്മേളനം ഒക്ടോബർ 27 മുതൽ 30 വരെ നടക്കും. റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ ‘സമൃദ്ധിയുടെ താക്കോൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം മനുഷ്യരാശിയുടെ സമൃദ്ധവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി മുതിർന്ന നേതാക്കളെയും നിക്ഷേപകരെയും തീരുമാനമെടുക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രമുഖ ആഗോള വേദിയാകും.250 പാനൽ ചർച്ചകളിലൂടെ 7500ലധികം പങ്കാളികളെയും 600 പ്രമുഖ പ്രഭാഷകരെയും സമ്മേളനം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവീകരണത്തിന്റെ വിരോധാഭാസങ്ങൾ പരിശോധിച്ചുകൊണ്ട് പുരോഗതിയുടെ വെല്ലുവിളികളിൽ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോള ആശയവിനിമയത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും വിഭവ അസമത്വത്തിന്റെയും സ്വാധീനത്തിന് പുറമേ സാങ്കേതികവിദ്യയിലും നയത്തിലുമുള്ള പുരോഗതി വളർച്ചയെ എങ്ങനെ നയിക്കുന്നുവെന്നും കൃത്രിമബുദ്ധിയിലും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള മുന്നേറ്റങ്ങൾ പുതിയ അവസരങ്ങൾ എങ്ങനെ നൽകുന്നുവെന്നും സെഷനുകൾ ചർച്ച ചെയ്യും.
നൂതന ആശയങ്ങൾ കൈമാറുന്നതിനും തന്ത്രപരമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും സമൃദ്ധിയും പുരോഗതിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വേദിയാണ് ഫ്യൂചർ നിക്ഷേപക സമ്മേളനം എന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും ഫ്യൂചർ നിക്ഷേപ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ പ്രസിഡന്റുമായ റിച്ചാർഡ് ആറ്റിയാസ് പറഞ്ഞു. മുതിർന്ന നിക്ഷേപകർ, എക്സിക്യൂട്ടിവുകൾ, നയരൂപീകരണക്കാർ എന്നിവരുമായി പ്രത്യേക മീറ്റിങുകൾ നടത്തുന്നതോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന പ്രധാന സമ്മേളനത്തിൽ സാമ്പത്തിക വളർച്ചയും പരിസ്ഥിതി സുസ്ഥിരതയും സന്തുലിതമാക്കുന്നതിനുള്ള പദ്ധതികൾക്കൊപ്പം ഉൽപാദനക്ഷമതയിൽ കൃത്രിമബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സ്വാധീനം, വർധിച്ചുവരുന്ന അസമത്വത്തിനിടയിൽ സമ്പത്ത് സൃഷ്ടിക്കൽ, വിഭവ ദൗർലഭ്യത്തിന്റെ ഭൗമസാമ്പത്തിക പ്രത്യാഘാതങ്ങൾ, ഭാവിയിലെ തൊഴിൽ ശക്തിയെ പുനഃനിർമിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന വിവിധ സെഷനുകളും ഉണ്ടായിരിക്കും.
പ്രധാനപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കുന്നതിനും, നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിനും, ഭാവി സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും, പദ്ധതികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ‘നിക്ഷേപ ദിനം’ എന്ന പരിപാടിയോടെ ഒക്ടോബർ 30 ന് സമ്മേളനം സമാപിക്കുമെന്നും റിച്ചാർഡ് ആറ്റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.