ഗുരുതര കുറ്റകൃത്യങ്ങളിൽ തടവ് ശിക്ഷ ലഭിച്ചാലോ കുറ്റപത്രം സമർപ്പിച്ചാലോ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കും; കടുപ്പിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒ.സി.ഐ കാർഡ് ഉടമക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയാലോ ഒ.സി.ഐ പദവി റദ്ദാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ)പ്രകാരമാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചിരിക്കുന്നത്. ''1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുകയോ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കുകയോ ചെയ്താൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്''-എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

എന്താണ് ഒ.സി.ഐ കാർഡ്

2005 ആഗസ്റ്റിലാണ് ഒ.സി.ഐ പദ്ധതി തുടങ്ങിയത്. ഈ കാർഡ് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരൻമാർക്ക് ഇന്ത്യയിലേക്കുള്ള വിസ രഹിത യാത്രയും നിരധി പ്രവേശന ആനുകൂല്യങ്ങളും നൽകുന്നു. 1950 ജനുവരി 26നോ അതിനു ശേഷമോ ഇന്ത്യൻ പൗരൻമാരായിരുന്നതോ ആ തീയതിയിൽ പൗരത​്വത്തിന് അർഹതയുള്ളവരോ ആയ ഇന്ത്യൻ വംശജർക്കാണ് ഒ.സി.ഐ ആനുകൂല്യം ലഭിക്കുക. എന്നാൽ പാകിസ്താൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ കേന്ദ്ര സർക്കാർ അറിയിച്ച മറ്റേതെങ്കിലും രാജ്യങ്ങളിലെ പൗരൻമാരോ ആയിരുന്നവരോ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

നിലവിൽ ലോകത്തെല്ലായിടത്തുമായി 45 കോടിയിലേറെ രജിസ്റ്റർ ചെയ്ത ഒ.സി.ഐ കാർഡ് ഉടമകളുണ്ട്. അതിൽ ഏറ്റവും കൂടുതൽ അമേരിക്കയിലാണ്,16.8 കോടി. യു.കെ(934,000), ആസ്ട്രേലിയ(494,000), കാനഡ(418,000) എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിലെ കണക്ക്.

ഒ.സി.ഐ കാർഡുകളിലെ ഭേദഗതികൾ

2021 ലെ ഗസറ്റ് വിജ്ഞാപനം, ഒ.സി.ഐ ഉടമകൾക്ക് നിലവിലുള്ള നിയമങ്ങളിൽ കാര്യമായ ഭേദഗതികൾ വരുത്തി. അതനുസരിച്ച് അവർ ഇപ്പോൾ ഇന്ത്യയിലെ ചില സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കാൻ അനുമതി നേടണം. ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ വിദേശ പൗരന്മാർ നേരിടുന്ന നിയന്ത്രണങ്ങൾക്ക് സമാനമായി കാര്യങ്ങൾ. ഗവേഷണം നടത്തുന്നതിനും, മിഷനറി അല്ലെങ്കിൽ പത്രപ്രവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, നിയുക്ത സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിനും ഒ.സി.ഐ ഉടമകൾക്ക് പ്രത്യേക പെർമിറ്റുകൾ നേടണമെന്നും പുതിയ വ്യവസ്ഥകൾ വ്യവസ്ഥ ചെയ്യുന്നു. 2021ലെ പുനരവലോകനങ്ങൾ ഒ.സി.ഐ ഉടമകളെ 2003 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമ പ്രകാരം വിദേശ പൗരന്മാർക്ക് തുല്യരാക്കി എന്നതും ശ്രദ്ധേയമാണ്. ഒ.സി.ഐ നിയന്ത്രണങ്ങളിൽ വരുത്തുന്ന ഈ മാറ്റങ്ങൾ ഇത്തരത്തിലുള്ള ആദ്യത്തേതല്ല.

Tags:    
News Summary - MHA tightens rules for OCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.