‘പ്രധാന അധ്യാപകന് എന്താണ് ജോലി, സ്കൂളിലെ കാര്യങ്ങൾ നോക്കേണ്ടെ?’; രൂക്ഷ വിമർശനവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.

കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉച്ചക്ക് ശേഷം അപകടം നടന്ന സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അതീവ ദുഃഖകരമെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുടുംബത്തിന് എല്ലാ സഹായവും സർക്കാർ ചെയ്യും. ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രിൻസിപ്പലിനും എന്താണ് ജോലി‍?, സ്കൂളിലെ കാര്യങ്ങൾ അവർ ശ്രദ്ധിക്കേണ്ടതല്ലേ. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്കൂളുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അധ്യാപന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക യോഗം ചേർന്ന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്കൂൾ അധികൃതർക്ക് കുറിപ്പ് നൽകിയിരുന്നു. അതിലൊന്നാണ് വൈദ്യുതി ലൈൻ സ്കൂളിന് മുകളിലൂടെ പോകാൻ പാടില്ലെന്ന് നിർദേശം. സ്കൂൾ പ്രവർത്തിക്കാൻ വൈദ്യുതി വകുപ്പ്, തദ്ദേശ സ്ഥാപനം അടക്കമുള്ളവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. അപകടം നടന്ന സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കമുള്ളവർ എല്ലാ ദിവസവും വൈദ്യുതി ലൈൻ കാണുന്നതല്ലേ?. പിന്നെങ്ങനെ ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്തത്. ഇക്കാര്യവും ഗൗരവത്തോടെ പരിശോധിക്കും. വിശദമായ അന്വേഷത്തിന് ശേഷം കൂടുതൽ പ്രതികരിക്കും. സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശം നൽകി. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്‍റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം.

ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Minister Sivankutty strongly criticizes the incident of a student being shocked in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.