അങ്കമാലി: യു.ഡി.എഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് തയാറാണോ എന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയവനവാസം സ്വീകരിക്കുമെന്ന് സതീശൻ മാധ്യമങ്ങൾക്ക് മുമ്പാകെ പ്രഖ്യാപിച്ചു.
ഈഴവ വിരോധിയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനാണ് താൻ മറുപടി നൽകിയത്. ആർക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തോട് മത്സരിക്കാനോ തർക്കത്തിനോ പോകുന്നില്ല. 98 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. യു.ഡി.എഫിന് 97 സീറ്റ് കിട്ടുമെന്ന കാര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയം നല്ല പോലെ നിരീക്ഷിക്കുന്ന അദ്ദേഹത്തിന് സംശയമില്ല. ബാക്കിയുള്ള മൂന്ന് നാല് സീറ്റുകൾ കിട്ടാൻ യു.ഡി.എഫ് കഠിനധ്വാനം ചെയ്യും.
100 സീറ്റിൽ കുടതൽ നേടി തകർപ്പൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരാനായില്ലെങ്കിൽ ഉറപ്പായും രാഷ്ട്രീയവനവാസത്തിന് പോകും. 100ലധികം സീറ്റ് കിട്ടിയാൽ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജിവെക്കേണ്ടതില്ല. ആജീവനാന്തകാലം പദവിയിൽ ഇരുന്നോട്ടെ എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വെള്ളാപ്പള്ളിക്കെതിരെ മോശമായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. താൻ ശ്രീനാരായണീയധർമങ്ങൾ പിന്തുടരുന്ന, പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആളാണ്. വർഗീയ വിദ്വേഷത്തിന് ശ്രമിച്ചാൽ യു.ഡി.എഫ് നേരിടും. സി.പി.എമ്മിനെ പോലെ മാറിനിൽക്കില്ല. ആർക്കെതിരെയാണെന്ന് എഴുതിയവർക്ക് പോലും അറിയാത്ത പ്രസ്താവനയാണ് സി.പി.എം ഇറക്കിയത്. ആര് ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയത പറഞ്ഞാലും യു.ഡി.എഫ് എതിർക്കുമെന്നും അത് ടീം യു.ഡി.എഫിന്‍റെ തീരുമാനമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സതീശൻ വിചാരിച്ചാൽ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാൻ സാധിക്കില്ല. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. നാളെ തോൽക്കാൻ വേണ്ടിയാണ് സതീശൻ ഇതെല്ലാം പറയുന്നത്. സതീശന് ഭരണം പിടിക്കാനാകില്ല. മണ്ഡലത്തിൽ സതീശൻ ഒന്നും ചെയ്തില്ല, അഹങ്കാരിയാണ്. താൻ ശ്രീനാരായണ ധർമം പഠിക്കണമെന്നാണ് സതീശൻ പറഞ്ഞത്. സതീശൻ പഠിപ്പിക്കാൻ വരട്ടെ. സതീശന് എന്താണ് അറിയാവുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്ന പരിപാടിയിലും വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം വെള്ളാപ്പള്ളി നടത്തിയിരുന്നു. മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുകയാണെന്നും മുസ്ലിം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. ഇക്കാര്യം പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രീനാരായണ ധർമം പഠിപ്പിക്കാൻ വരികയാണ്.
പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ പരമപന്നനാണ്. സതീശൻ കെ. സുധാകരനെ ഒതുക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മാന്യമായി കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് അയാൾക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ഈഴവ വിരോധിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിൽ തിരിച്ചടിച്ച് വി.ഡി സതീശനും രംഗത്തെത്തി. ശ്രീനാരായണഗുരു എന്താണോ പറയാനും ചെയ്യാനും പാടില്ലെന്ന് പറഞ്ഞത് അതാണ് വെള്ളാപ്പള്ളി പറയുകയും ചെയ്യുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആര് വർഗീയത പറഞ്ഞാലും ഞങ്ങൾ എതിർക്കും. വിദ്വേഷ കാമ്പയിൻ ആര് നടത്തിയിലും അതിനെതിരെയും സംസാരിക്കും. തെരഞ്ഞെടുപ്പ് എന്ന് കരുതി മാറ്റിവെക്കില്ല. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ശരി. 25 വർഷമായി ഞാൻ എം.എൽ.എയാണ്.
എന്റെ മണ്ഡലത്തിൽ 52 ശതമാനവും ഇഴവ സമുദായമാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നവർ മണ്ഡലത്തിലുള്ളവരാണ്. ഞാൻ ശ്രീനാരായണീയനും ഗുരുദർശന ഇഷ്ടപ്പെടുന്നയാളും വിശ്വസിക്കുന്നയാളും അവയുടെ പ്രചാരകനും കൂടിയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.