ഹൈദരാബാദ്: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി. ഡി. രുചിത (21) യാണ് മരിച്ചത്. രംഗ റെഡ്ഡി ജില്ലയിലെ കോത്തൂരിലാണ് സംഭവം. മാതാപിതാക്കളായ രാഘവേന്ദ്ര, സുനിത, രണ്ട് സഹോദരങ്ങൾ എന്നിവരോടൊപ്പം കോതൂർ മണ്ഡലത്തിലെ പെഞ്ചാർല ഗ്രാമത്തിൽ താമസിക്കുകയായിരുന്നു. ബിരുദം പൂർത്തിയാക്കിയ ഡി. രുചിത എന്ന പെൺകുട്ടി എം.ബി.എ കോഴ്‌സിന് ചേരാൻ കാത്തിരിക്കുകയായിരുന്നു.
രുചിത അതേ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അവളുടെ മാതാപിതാക്കൾ ഈ ബന്ധത്തിന് എതിരായിരുന്നു. എങ്കിലും ഇവർ നിരന്തരം ഫോണിൽ സംസാരിക്കുമായിരുന്നു. രണ്ട് പേരുടെയും കുടുംബാംഗങ്ങൾ ഒത്തുതീർപ്പിന് ശ്രമിക്കുകയും പരസ്പരം സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അവർ അത് അംഗീകരിച്ചെങ്കിലും അടുത്തിടെ വീണ്ടും അവർ ഫോൺ സംഭാഷണങ്ങൾ ആരംഭിച്ചിരുന്നു. രുചിതയുടെ ഇളയ സഹോദരൻ രോഹിത് (20) ഇതിനെ എതിർക്കുകയും ഇതേച്ചൊല്ലി അവളെ ശകാരിക്കുകയും ചെയ്തു.
തിങ്കളാഴ്ച മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ രുചിതയും രോഹിത്തും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് രുചിത തന്റെ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് രോഹിത് ശ്രദ്ധിക്കുകയും അവളുമായി വഴക്കുണ്ടാക്കുകയും ചെയ്തു. രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ ദേഷ്യത്തിൽ അയാൾ അവളെ വയറുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വൈകുന്നേരം അവരുടെ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ രുചിത അബോധാവസ്ഥയിലാണെന്ന് രോഹിത് അവരോട് പറഞ്ഞു. അവൾ കൊല്ലപ്പെട്ടു എന്ന് മനസിലാക്കി മാതാപിതാക്കൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.