ന്യൂയോർക്ക്: മനുഷ്യന്റെ പ്രത്യുൽപാദ ചക്രത്തെ ഗുരുതരമായി ബാധിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം തടയാൽ അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് പ്രമുഖ പ്രത്യുൽപാദന ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. രാസ നിയന്ത്രണത്തെച്ചൊല്ലി വികസിത രാഷ്ട്രങ്ങൾക്കിടയിലെ ഭിന്നത മൂലം ജനീവയിൽ ഒത്തുകൂടിയ 184 രാജ്യങ്ങൾക്കിടയിൽ പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നിർണായക ഉടമ്പടി നടക്കാതെ പോയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്.
ലോകമെമ്പാടും, കഴിഞ്ഞ 50 വർഷമായി പ്രതിവർഷം ബീജങ്ങളുടെ എണ്ണം ഏകദേശം 1ശതമാനം എന്ന നിരക്കിൽ കുറയുന്നു. മനുഷ്യന്റെ പ്രത്യുൽപാദനക്ഷമതയും സമാനമായ നിരക്കിൽ കുറയുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൊണ്ണത്തടിയുടെ തോത് വർധിക്കുന്നത്, ഉദാസീനമായ ജീവിതശൈലി, പ്രായമാകുന്ന ജനസംഖ്യ എന്നിവയെല്ലാം സാധ്യമായ കാരണങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്നു. എന്നാൽ, ന്യൂയോർക്ക് നഗരത്തിലെ മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി വൈദ്യശാസ്ത്ര, പൊതുജനാരോഗ്യ പ്രഫസറായ ഡോ. ഷന്ന സ്വാൻ പറയുന്നതനുസരിച്ച് പാരിസ്ഥിതിക ഘടകങ്ങൾ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നാണ്.
2017ൽ, വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ പുരുഷന്മാരിൽ 1973നും 2011നും ഇടയിൽ ബീജങ്ങളുടെ എണ്ണത്തിൽ ഏകദേശം 60 ശതമാനം കുറവുണ്ടായതായി കാണിക്കുന്ന ഒരു വിശകലനം സ്വാനും സഹപ്രവർത്തകരും പ്രസിദ്ധീകരിച്ചു. 2023ൽ, അവർ ഗവേഷണം ആവർത്തിക്കുകയും പഠനം 2018 വരെ നീട്ടുകയും ചെയ്തു. ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മുമ്പ് ലഭ്യമല്ലാത്ത ഡാറ്റ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കൂടുതൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ നടത്തി.
‘വിശകലന ആവശ്യങ്ങൾക്കായി ഞങ്ങൾ രാജ്യങ്ങളെ പടിഞ്ഞാറെന്നും പടിഞ്ഞാറേതരമെന്നും വേർതിരിച്ചു. രണ്ടിലും ഗണ്യമായ കുറവു കണ്ടെത്തിയെന്ന് സ്വാൻ പറഞ്ഞു. ഞങ്ങൾ കണ്ടെത്തിയ മറ്റൊരു കാര്യം ആശങ്കാജനകമായിരുന്നു. 1973 മുതലുള്ള എല്ലാ പഠനങ്ങളും പരിശോധിച്ചാൽ, പ്രതിവർഷം 1ശതമാനം കുറവ് കണ്ടു. എന്നാൽ 2000നു ശേഷം പ്രസിദ്ധീകരിച്ച പഠനങ്ങൾ പരിശോധിച്ചപ്പോൾ രണ്ടു ശതമാനത്തിലധികം കുറവ് കണ്ടെത്തി. ഇത് സമീപ വർഷങ്ങളിൽ ഗണ്യമായി വർധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്.
ഏകദേശം 1950 മുതൽ ബീജനിരക്കിലുണ്ടായ കുറവ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിലെ സ്ഫോടനാത്മ വർധനവിന്റെ ഭാഗമാണ്. പ്ലാസ്റ്റിക്കുകളിലെ സാധാരണ അഡിറ്റീവുകളും ബീജങ്ങളുടെ എണ്ണം കുറയുന്നതും തമ്മിൽ സ്ഥിരതയാർന്നബന്ധമുണ്ടെന്ന് സ്വാൻ ചൂണ്ടിക്കാട്ടുന്നു.
‘പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളെ മൃദുവും വഴക്കമുള്ളതുമാക്കുന്നതിനമായി അതിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ഫ്താലേറ്റുകൾ. ഒരു സോഫ്റ്റ് വാട്ടർ ബോട്ടിലോ ഒരു ഫുഡ് കണ്ടെയ്നറോ എടുക്കുമ്പോഴെല്ലാം ഒരാൾ ഫ്താലേറ്റുകളുമായി സമ്പർക്കത്തിലാവുന്നുവെന്ന് സ്വാൻ മുന്നറിയിപ്പു നൽകി.
രാസ വിഷാംശം മനുഷ്യന്റെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് സ്വാന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ‘രാസ മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിന് സമാനമായ ഒരു ഭീഷണിയാണ്’ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പ വളരെ കുറച്ച് ശ്രദ്ധ മാത്രമേ അതിന് ലഭിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.