കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദത്തിൽ കുവൈത്തിലെ ഇന്ത്യക്കാർ. വിവിധ സംഘടനകൾക്ക് കീഴിലും സഥാപനങ്ങളിലും ആഘോഷങ്ങൾ നടക്കും. മലയാളി സംഘടനകൾ ഇതിനായുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാണ്. രക്തദാന, ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം നടക്കും. ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ എട്ടിന് അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. രാവിലെ 7.30 മുതൽ 8.15 വരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. രാവിലെ അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. എംബസി പരിസരത്ത് വാഹന പാർക്കിങന് അനുവാദമുണ്ടാകില്ല. ചടങ്ങിന് എത്തുന്നവർ ഗൾഫ് റോഡിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇവിടെനിന്ന് എംബസിയിലക്ക് ഷട്ടിൽ സർവിസ് ഉണ്ടാകും. ചടങ്ങിന് എത്തുന്നവർ സിവിൽ ഐഡിയോ, പാസ്പോർട്ട് കോപ്പിയോ കരുതണം.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കുവൈത്തിലെ കോൺസുലർ അപ്ലിക്കേഷൻ സെന്ററുകൾക്ക് അവധിയായിരിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ അടിയന്തര സേവനങ്ങൾ ലഭ്യമാകും. ഇവർക്ക് എംബസിയെ നേരിട്ട് സമീപിക്കാം.
ആശംസ നേർന്ന് ഇന്ത്യൻ അംബാസഡർ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ആശംസകൾ നേർന്നു. കുവൈത്തിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും സൗഹൃദപരവുമായ ബന്ധത്തിന് ഉറച്ച പിന്തുണ നൽകിയതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഗാധമായ നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.
ഡോ. ആദർശ് സ്വൈക
ദീർഘകാലമായി നിലനിൽക്കുന്ന ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് എംബസി പ്രഥമ പരിഗണന നൽകുന്നു. കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ദുരിതത്തിലായ സമൂഹത്തിലെ അംഗങ്ങളെ പിന്തുണക്കുന്നതിനും ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകൾ, പ്രഫഷണൽ സംഘടനകൾ, സാംസ്കാരിക ഗ്രൂപ്പുകൾ, മാധ്യമ പ്രതിനിധികൾ എന്നിവരെയും അബംസഡർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.