കുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്തിന്റെ മാനുഷിക സഹായം തുടരുന്നു. ഗസ്സയിലെ ജനങ്ങൾക്ക് 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള മൂന്നാമത്തെ വിമാനം വ്യാഴാഴ്ച ജോർഡനിലെത്തി. ജോർഡനിൽ നിന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കാൻ ജോർഡനിലെ കുവൈത്ത് എംബസിയുമായി ഏകോപനം നടത്തിവരുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഗാമിസ് പറഞ്ഞു.
കുവൈത്തിന്റെ അടിയന്തര ദേശീയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായം. ഗുണനിലവാരവും വേഗത്തിലുള്ളതുമായ വിതരണം ഉറപ്പാക്കുന്നതിനായി പ്രാദേശിക ചാരിറ്റികളുമായും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയുമായും സഹകരിച്ചാണ് സഹായവസ്തുക്കൾ തയാറാക്കിയത്. ഗസ്സയിൽ ഇവ വിതരണം ചെയ്യുന്നതിനായി ജോർഡനിലെ കുവൈത്ത് എംബസി, ജോർഡൻ ചാരിറ്റി ഓർഗനൈസേഷൻ, ഫലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപനം നടന്നുവരുന്നതായും വ്യക്തമാക്കി. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കൂടുതൽ സഹായങ്ങൾ അയക്കുമെന്നും ഖാലിദ് അൽ മഗാമിസ് അറിയിച്ചു.
ജോർഡൻ വഴി കുവൈത്ത് ഗസ്സയിലേക്ക് അയക്കുന്ന രണ്ടാമത് സഹായമാണിത്. നേരത്തെ 10 ടൺ സഹായവസ്തുക്കൾ കുവൈത്ത് ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഗസ്സക്ക് സഹായം എത്തിക്കുന്നതിനായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം ആരംഭിച്ച മൂന്നു ദിവസത്തെ രാജ്യവ്യാപക സംഭാവന കാമ്പയിനിൽ 11.5 മില്യൺ ദീനാർ സമാഹരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സഹായ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.