ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പോർട്ടലായ ‘അബ്ഷീർ’ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 3.57 കോടി കവിഞ്ഞതായി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും വിവിധ ഔദ്യോഗിക രേഖകൾ സംബന്ധിച്ച 3.57 കോടി ഇടപാടുകളാണ് പൂർത്തിയാക്കിയത്.
പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ലഭ്യമായ പ്ലാറ്റ്ഫോമിന്റെ ഡിജിറ്റൽ വാലറ്റ് സവിശേഷത ഉപയോഗിച്ച് 2.68 കോടി ഡോക്യുമെന്റ് വ്യൂകൾ ഉൾപ്പെടെ അബ്ഷീർ വ്യക്തി തല പ്ലാറ്റ്ഫോം വഴി മൊത്തം 32,980,528 സേവനങ്ങളാണ് കഴിഞ്ഞ മാസം നടത്തിയത്. അബ്ഷീർ ബിസിനസ് പ്ലാറ്റ്ഫോം വഴി 2,283,421 സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ 3,239,851 പ്രവർത്തനങ്ങളും അബ്ഷീർ വഴി നടന്നു. അതിൽ 2,958,513 എണ്ണം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രോസസ് ചെയ്ത ട്രാഫിക് സംബന്ധമായ ഇടപാടുകളായിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് 2,131,566 പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു.
581,956 എണ്ണം സിവിൽ അഫയേഴ്സ് ഏജൻസി വഴി പൂർത്തിയാക്കി. അബ്ഷീർ വ്യക്തികളുടെ പൊതു സേവനങ്ങളിൽ 4,810 ഡോക്യുമെന്റ് ഡെലിവറി അപേക്ഷകളും 2,199 മറ്റു അന്വേഷണങ്ങളും കൂടാതെ 139,472 അപേക്ഷകളും അബ്ഷിർ റിപ്പോർട്ട്സ് സേവനം വഴി പരിഗണിച്ചതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയ സേവനങ്ങളിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം സാധ്യമാക്കുന്ന തരത്തിൽ 2.8 കോടി ഏകീകൃത ഡിജിറ്റൽ ഐഡികൾ അബ്ഷീർ പ്ലാറ്റ്ഫോം വഴി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. അബ്ഷീർ പേഴ്സണൽ, അബ്ഷീർ ബിസിനസ്, അബ്ഷീർ ഗവൺമെൻറ് എന്നീ പ്ലാറ്റ്ഫോമുകൾ വഴി 500 പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷനൽ സിംഗിൾ സൈൻ ഓൺ പോർട്ടൽ (നഫാത്) വഴിയും ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.