നരേന്ദ്ര മോദി
ന്യൂഡൽഹി: രണ്ട് നികുതി സ്ലാബുകളുള്ള പുതിയ ജി.എസ്.ടി സംവിധാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് പുതിയ നികുതി സംവിധാനത്തെ സ്വാഗതം ചെയ്ത് മോദി രംഗത്തെത്തിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പുതിയ ജി.എസ്.ടി സംവിധാനം കൊണ്ടുവരുമെന്ന സൂചന നൽകിയിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
ഇപ്പോൾ ജി.എസ്.ടി പരിഷ്‍കരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് പരിഷ്‍കരണത്തിലൂടെ പ്രധാനമായി ലക്ഷ്യംവെക്കുന്നതെന്നും മോദി പറഞ്ഞു. കർഷകർക്കും, മധ്യവർഗക്കാർക്കും, എം.എസ്.എം.ഇകൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ ജി.എസ്.ടി പരിഷ്‍കരണത്തിന്റെ ഗുണമുണ്ടാകുമെന്നും മോദി പറഞ്ഞു.
ജി.എസ്.ടിയിൽ സമഗ്രമാറ്റം, ഇനി രണ്ട് സ്ലാബുകൾ മാത്രം; നിരവധി ഉൽപന്നങ്ങളുടെ വില കുറയും
ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രമാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി മുതൽ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമാവും ഉണ്ടാവുക. 12, 28 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതിനൊപ്പം ചുരുക്കം ചില ഉൽപന്നങ്ങൾക്കായി 40 ശതമാനം എന്ന നികുതിയും കൊണ്ടു വന്നിട്ടുണ്ട്. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.
175 ഉൽപന്നങ്ങളുടെ വിലയാവും ജി.എസ്.,ടി മാറ്റത്തിലൂടെ കുറയുക. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺവെയർ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൽ, ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.
ഇതിനൊപ്പം ചില ഉൽപന്നങ്ങളുടെ നികുതി പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്. പനീർ, വെണ്ണ, ചപ്പാത്തി, കടല, ലൈഫ് ഇൻഷൂറൻസ്, ഹെൽത്ത് ഇൻഷൂറൻസ് എന്നിവക്കും ഇനി നികുതിയുണ്ടാവില്ല.സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പരിഷ്കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഒരു പഠനവും നടത്താതെയാണ് കേന്ദ്രം പരിഷ്കരണത്തിനൊരുങ്ങുന്നതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നടപടി നിമിത്തം കേരളത്തിന് 8000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഇത് നികത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയുമെന്നാണ് ആശങ്ക.
കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ സമാന ആശങ്ക ഉയർന്നിരുന്നു. കേരളത്തിന് പുറമെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ജമ്മു -കശ്മീരും ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.