ബാബ രാംദേവ്
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവക്കെതിരെ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. എല്ലാ ഇന്ത്യക്കാരും അമേരിക്കൻ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന് ബാബ രാംദേവ് പറഞ്ഞു. ട്രംപിന്റെ നടപടി രാഷ്ട്രീയമായ ഭീഷണിയും ഗുണ്ടായിസവും സ്വേച്ഛാധിപത്യവുമാണെന്ന് രാംദേവ് പറഞ്ഞു.
ഇന്ത്യയിലെ ആളുകൾ ശക്തമായി തീരുവയെ നേരിടണം. അമേരിക്കൻ കമ്പനികളേയും ബ്രാൻഡുകളേയും ബഹിഷ്‍കരിക്കാൻ ഇന്ത്യ തയാറാവണം. കൊക്കോ കോള, സബ്വേ, കെ.എഫ്.സി, മക്ഡോണാൾഡ്സ് തുടങ്ങിയ കമ്പനികളെ ബഹിഷ്‍കരിക്കണം. ഇത് യാഥാർഥ്യമായാൽ അമേരിക്കയിൽ പ്രശ്നങ്ങളുണ്ടാവും.
ഇത് അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നതിനിടയാക്കും. ഇതോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭയന്ന് തീരുവയിൽ നിന്നും പിന്മാറും. ഇന്ത്യക്കെതിരെ തിരിഞ്ഞതിലൂടെ വലിയ മണ്ടത്തരമാണ് ട്രംപ് കാണിച്ചതെനനും അദ്ദേഹം പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരുന്നു. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും. അമേരിക്കൻ സമയം ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുകയെന്ന് ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം ഈ അധിക തീരുവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന 60.2 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളെ ബാധിക്കും. അതിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, ഫർണിച്ചർ, ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല വലിയൊരു അളവിൽ തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കും. ആഗോളവിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ഗണ്യമായി കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.