ന്യൂഡൽഹി: കോട്ടൺ കയറ്റുമതിക്ക് ഡിസംബർ 31വരെ നികുതി ചുമത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനം.യു.എസിൽ നിന്ന് 50 ശതമാനം താരിഫ് ഭാരം നേരിടുന്ന ടെക്സ്റ്റൈൽ കയറ്റുമതി വ്യവസായികളെ പിന്തുണക്കുന്നതിനുവേണ്ടിയാണ് തീരുമാനം. നേരത്തെ സെപ്തംബർ 30ലേക്ക് നികുതി ഈടാക്കാനുള്ള തീരുമാനം നീട്ടിയിരുന്നു.
നിലവിൽ 5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ (BCD), 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC) എന്നിവയിൽ നിന്നുള്ള ഇളവും 10 ശതമാനം സാമൂഹിക ക്ഷേമ സർചാർജും ഉൾപ്പെടുന്നതാണ് ഇളവ്. ഇത് പരുത്തിയുടെ ഇറക്കുമതി തീരുവ 11 ശതമാനമാകാൻ സഹായിക്കും.
നിലവിലെ തീരുമാനം നൂൽ, തുണി, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലെ മുതൽ മുടക്ക് ചെലവ് കുറയ്ക്കാനും നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകാനും സഹായിച്ചേക്കും.ആഭ്യന്തര വിപണിയിൽ അസംസ്കൃത പരുത്തിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, പരുത്തി വില സ്ഥിരപ്പെടുത്തുന്നതിനും, അതുവഴി തുണിത്തരങ്ങളുടെ വിലകൂട്ടാനുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും തീരുവ ഇളവ് സഹായിക്കും.
ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിലൂടെയും ടെക്സ്റ്റൈൽ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) സംരക്ഷിക്കുന്നതിലൂടെയും ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ആഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് 50 ശതമാനം തീരുവ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.