അമീർ ഷർവാൻ
കോഴിക്കോട്: ബംഗളൂരുവിൽനിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ പിടികൂടി. മാവൂർ കണ്ണിപറമ്പ് സ്വദേശി തയ്യിൽ തൊടികയിൽ പി.ടി. അമീർ ഷർവാനാണ് (26) പിടിയിലായത്. വലിയങ്ങാടി ഭാഗത്താണ് സിറ്റി നർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ കൊണ്ടുവന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
മാവൂർ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അന്വേഷണം അമീറിലേക്ക് എത്തിയത്. ലഹരി വിൽപന നടത്തിയതിനും ഉപയോഗിച്ചതിനും ഇയാൾക്കെതിരെ മാവൂർ പൊലീസിൽ കേസുണ്ട്. ഡാൻസാഫ് ടീമിന്റെ അന്വേഷണത്തിൽ ആഗസ്റ്റിൽ 13 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് കച്ചവടം നടത്തിയതിന് എട്ടുപേരെയും ലഹരി മരുന്ന് ഉപയോഗിച്ചതിന് ഏഴുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. 85 ഗ്രാം ബ്രൗൺ ഷുഗറും 78 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടികൂടി.
ഡാൻസാഫ് ടീമിലെ എസ്.ഐ കെ. അബ്ദുറഹ്മാൻ, എം.കെ. ലതീഷ്, പി.കെ. സരുൺകുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, ടൗൺ സ്റ്റേഷനിലെ എസ്.ഐ ഷബീർ, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത് കുമാർ, ബിനിൽ കുമാർ, വിജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.