കോഴിക്കോട്: എസ്.ഐ.ഒ കേരളയും സൊസൈറ്റി ഫോർ എജ്യുക്കേഷനൽ റിസർച്ചും (എസ്.ഇ.ആർ) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉഫുഖ്' സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റ് 2026 ജനുവരി 25,26 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കും. ശാസ്ത്രം - സാങ്കേതിക വിദ്യ എന്നിവ കേന്ദ്ര പ്രമേയമാവുന്ന ഫെസ്റ്റിൽ അക്കാദമിക് സെഷനുകൾ, സയൻസ് എക്സിബിഷൻ, ടെക്നോളജിക്കൽ എക്സ്പോ തുടങ്ങിയവ സംഘടിപ്പിക്കപ്പെടും. ഫെസ്റ്റിന്‍റെ ഭാഗമായി 2025 ഓഗസ്റ്റ് - ഡിസംബർ കാലയളവിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, മിനി ഹാക്കത്തോൺ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദൈവിക മൂല്യങ്ങളുടെ വെളിച്ചത്തിൽ ഇസ്ലാം വിഭാവന ചെയ്യുന്ന ലോകക്രമത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന വിധത്തിൽ ശാസ്ത്രത്തിന്റെയും സങ്കേതിക വിദ്യയുടെയും ഉപയോഗം, ഇസ്ലാമിക പ്രതലത്തിൽ നിന്നും ശാസ്ത്ര - സാങ്കേതിക വിദ്യയുടെ വിനിയോഗത്തെ കുറിച്ചും യന്ത്രവൽകൃതമായ ലോകത്തെ കുറിച്ചുമുള്ള വിമർശനാത്മകമായ ചോദ്യങ്ങൾ, ഇസ്ലാമിക നാഗരിക ഭാവനയെ ആധാരമാക്കിയും മനുഷ്യന്‍റെ നൈസർഗിക ശേഷിയെ പരിഗണിച്ചും ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സാമൂഹിക നീതിയിലധിഷ്ടിതമായ വിനിയോഗം, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും വിശകലനം ചെയ്യുന്നതിൽ ഇന്‍റർ ഡിസിപ്ലിനറി സമീപനത്തിന്റെ അനിവാര്യത, ശാസ്ത്ര - സാങ്കേതിക വിദ്യ രംഗത്ത് ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം നൽകിയ സംഭാവനകൾ തുടങ്ങിയ ആലോചനകളാണ് ഇങ്ങനെയൊരു ഫെസ്റ്റ് രൂപപ്പെടുന്നതിന്‍റെ ആശയപരമായ പശ്ചാത്തലം.
പ്രധാനമായും കാമ്പസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെടുന്ന ഫെസ്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എറണാകുളം ടൗൺ ഹാളിൽ വെച്ച് ഗവേഷകനും ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ ഇൻഫർമേഷൻ സ്റ്റഡീസ് കൺവീനറുമായ ഡോ. സയ്യിദ് മുസ്തഫ അലി നിർവഹിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും വ്യവസ്ഥാപിത വംശഹത്യക്ക് ആയുധമാവുന്നതിന്‍റെ പാഠശാലയാണ് ഫലസ്തീനെന്നും അവയുടെ ധാർമികവും നീതിയുക്തവുമായ ഉപയോഗത്തെ കുറിച്ച ആലോചനകൾ പുതിയ കാലത്ത് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള ശൂറ അംഗം ഡോ. നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഷിഫാന. കെ, എഴുത്തുകാരനും ഗവേഷകനുമായ ഷമീർ അലി ഹുദവി, പി.ടി.പി സാജിദ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ഫെസ്റ്റ് ഡയറക്ടർ ശിബിൻ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.