മലപ്പുറം: കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് പുതുതായി അനുവദിച്ച മൂന്ന് സ്റ്റോപ്പുകൾ തിങ്കളാഴ്ച നിലവിൽ വരും. കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂര്‍-കോട്ടയം സര്‍വിസിനും മൂന്നിടത്തും സ്റ്റോപ്പുണ്ടാകും. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഭാഗിക പരിഹാരമാണ് പുതിയ നടപടി.
കോവിഡ് കാലത്തിന് മുമ്പ് പാസഞ്ചറായായിരുന്നു കോട്ടയം-നിലമ്പൂർ ട്രെയിൻ ഓടിയിരുന്നത്. ഈ സമയം എല്ലായിടത്തും ഇതിന് സ്റ്റോപ്പുണ്ടായിരുന്നു. കോവിഡിന് ശേഷം ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചപ്പോൾ 200 കിലോമീറ്ററിലധികം ദൂരമുള്ള സർവിസുകളെല്ലാം എക്സ്പ്രസാക്കി മാറ്റി. ഇതിന്റെ ഭാഗമായി കോട്ടയം-നിലമ്പൂർ പാസഞ്ചറും എക്സ്പ്രസ് ആയതോടെയാണ് സ്റ്റോപ്പുകൾ ഒഴിവാക്കിയത്. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ഇത് നിർത്തിയിരുന്നത്.
അതിനിടെ നിലമ്പൂരിലേക്ക് നീട്ടിയ എറണാകുളം-ഷൊർണൂർ മെമു സർവിസ് അടുത്ത ദിവസം മുതൽ തന്നെ ഓടിത്തുടങ്ങുമെന്ന് അറിയുന്നു. രാത്രി 8.40ഓടെ ഷൊർണൂരിൽനിന്നും തിരിച്ച് പുലർച്ചെ 3.45ഓടെ ഷൊർണൂരിലേക്കും പുറപ്പെടുന്ന രീതിയിലാണ് ഷെഡ്യൂൾ എന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.