1. സ്റ്റീൽ കൊണ്ട് നിർമിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈൻ, 2. അപകടത്തിൽ മരിച്ച മിഥുൻ
കൊല്ലം: ശാസ്താംകോട്ടയിലെ കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്‍റെ മകന്‍ മിഥുനാണ് (13) മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു.
കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് നാട്ടുകാരുടെ പരാതി.
സ്കൂൾ കെട്ടിടത്തിന്‍റെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.