ഇന്ത്യ ഇന്നൊരു ജനാധിപത്യ രാജ്യമല്ല, മോദിയുടെ മൂന്നാമൂഴം തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ -രൂക്ഷ വിമർശനവുമായി വി.ടി. ബൽറാം

ന്യൂഡൽഹി: കേന്ദ്രത്തതിൽ എൻ.ഡി.എ സർക്കാർ മൂന്നാംവട്ടവും അധികാരം അരക്കിട്ടുറപ്പിച്ചത് കള്ളവോട്ടിലൂടെയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. നരേന്ദ്ര മോദിയുടെ മൂന്നാമൂഴം തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ മാത്രം സാധ്യമായതാണെന്നും മോദി സർക്കാർ ഒരു ലെജിറ്റിമേറ്റ് സർക്കാരല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇന്ത്യ ഇന്നൊരു ജനാധിപത്യ രാജ്യമല്ലെന്നും ബൽറാം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി അദ്ദേഹം പറഞ്ഞു. 'വോട്ട് മോഷണം' എന്ന പേരിലുള്ള പ്രസന്റേഷൻ സഹിതമായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.

‘പല സംസ്ഥാനങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടുനിന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടതാണ്. മഹാരാഷ്ട്രയിൽ അഞ്ചുവർഷം കൊണ്ട് ചേർത്തതിനേക്കാൾ കൂടുതൽ വോട്ടർമാരെയാണ് വെറും അഞ്ചുമാസം കൊണ്ട് ചേർത്തത്. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും ദുരൂഹത ഉണ്ട്.

മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായി. അവിടെ അസാധാരണ പോളിങ് ആണ് നടന്നത്. അഞ്ചുമണിക്കു ശേഷം പോളിങ് കുത്തനെ വർധിച്ചു. വോട്ടർ പട്ടിക പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടാതിരിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ നിയമങ്ങൾ മാറ്റി. അതനുസരിച്ച്, സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടും ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ കമീഷൻ നൽകാതിരുന്നത് പരിശോധനകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്നതിന് ഇതിൽപരം എന്തുതെളിവുകൾ വേണം?

കർണാടകയിലും വൻ ക്രമക്കേടുകൾ നടന്നു. വ്യാജ വിലാസങ്ങളിൽ വ്യാജ വോട്ടർമാരെ പലയിടത്തും തിരുകിക്കയറ്റി. എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമായ ഫലമായിരുന്നു പലയിടങ്ങളിലും. ഹരിയാനയിൽ അങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ പലതും ഒളിക്കുകയാണ്.

ഒരു ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷവും വ്യാജൻമാരായിരുന്നു. ഇങ്ങനെ വലിയ തട്ടിപ്പ് നടത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറുണ്ടാക്കിയത്. 2014 മുതൽ രാജ്യത്ത് എന്തൊക്കെയോ സംഭവിക്കുന്നുവെന്ന സംശയമുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാ​ണ്’ -രാഹുൽ പറഞ്ഞു.

Full View

Tags:    
News Summary - India is not a democratic country today -VT Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.