കൊച്ചി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന്റെ വിവാദമകലും മുമ്പ് ഒഡിഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഛത്തീസ്ഗഢിൽ ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ, ക്രൈസ്തവ സഭാ പ്രതിനിധികൾ ബി.ജെ.പി ഓഫിസിൽ എത്തി രാജീവ് ചന്ദ്രശേഖറിന് കേക്ക് നൽകിയതിനെ പരിഹസിച്ചാണ് ജിന്റോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
‘രാജീവ് ചന്ദ്രശേഖറിന് അടുത്ത കേക്ക് റെഡി ആയിട്ടുണ്ട്. ഇത്തവണ ഒഡിഷയിൽ നിന്നാണ്. ബജ്റംഗ്‌ദൾ തന്നെയാണ് ഇത്തവണയും ക്രൈസ്തവ പ്രേമത്തിൽ കേക്ക് ഒരുക്കിയത്. ഇ.ഡിയെ പേടിയുള്ളവർ ക്രിസ്തുവിനേയും കുഞ്ഞാടുകളേയും ഒറ്റുകൊടുത്ത് ബിജെപി നേതാക്കൾക്ക് മധുരം വിതരണം ചെയ്യാൻ ഉടനെ മാരാർജി ഭവനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്’ -ജിന്റോ പറഞ്ഞു.
ബിലീവേഴ്സ് ചർച്ച്, ആക്ട്സ്, മാർത്തോമാ സഭ, സി.എസ്.ഐ, സാൽവേഷൻ ആർമി, കെ.എം.എഫ് പെന്തകോസ്ത് ചർച്ച് തുടങ്ങിയവയുടെ പ്രതിനിധികളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയത്. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻറ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻറ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെ.എം.എഫ് പെന്തകോസ്ത് ചർച്ച്), റവ. ബി.ടി. വറുഗീസ്, യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രാജീവ് ചന്ദ്രശേഖർ അവരെ അറിയിച്ചു. ലോകത്തെവിടെയും പ്രതിസന്ധിയിൽപ്പെടുന്ന മലയാളികൾക്ക് ജാതിമതരാഷ്ട്രീയഭേദമെന്യേ സഹായഹസ്തവുമായി ഇനിയും ബിജെപിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ അവരോട് പറഞ്ഞു.
കേക്കിന്റെ മധുരം മാറുംമുമ്പാണ് ബുധനാഴ്ച വൈകീട്ട് ഒഡിഷയിലെ ജലേശ്വറിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളുമാണ് ആക്രമണത്തിന് ഇരയായത്. പ്രദേശത്തെ രണ്ട് കത്തോലിക്കാ വിശ്വാസികളുടെ രണ്ടാം ചരമ വാർഷികത്തിൽ പ്രാർഥനക്കെത്തിയ ജലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവക വികാരി ഫാ. വി. ജോജോയുമാണ് ആക്രമണത്തിനിരയായ വൈദികർ. രണ്ട് കന്യാസ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വൈകീട്ട് ആറിനാണ് കുർബാനയും പ്രാർഥനയും ആരംഭിച്ചത്. രാത്രി ഒമ്പത് മണിയോടെ തിരിച്ചുവരുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള ഇടുങ്ങിയ റോഡിൽവെച്ച് ഏകദേശം 70 ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ പറഞ്ഞു.
തങ്ങളുടെ ആവശ്യപ്രകാരമാണ് വൈദികർ വന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞെങ്കിലും ആക്രമികൾ ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുന്നിൽവെച്ചും ആക്രമണം തുടർന്നു. ബി.ജെ.ഡി ഭരണം അവസാനിച്ചുവെന്നും ഇപ്പോൾ ബി.ജെ.പി ഭരണമാണെന്നും ആരെയും ക്രിസ്ത്യാനികളാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ബജ്റംഗ്ദൾ സംഘം തങ്ങളെ ആക്രമിച്ചതെന്ന് ആക്രമണത്തിനിരയായ മലയാളി വൈദികർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.