പാലക്കാട്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ബി.ജെ.പി ലക്ഷക്കണക്കിന് വ്യാജവോട്ടുകൾ ചേർത്തുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിലെ വിശദാംശങ്ങൾ കൂടുതൽ ചർച്ചയാകുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ രാജ്യത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റ കൈമാറാൻ കമീഷൻ തയാറാവണമെന്നും മോദി പ്രധാനമന്ത്രിയായത് കള്ളവോട്ടിലൂടെയാണെന്ന് ഞങ്ങൾ തെളിയിക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കർണാടകയിലെ ഡേറ്റ കുറ്റകൃത്യത്തിനുള്ള തെളിവാണ്. ഒറ്റ സീറ്റിലെ ക്രമക്കേടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് ആറുമാസം വേണ്ടിവന്നു. കർണാടകയിലെ ഒറ്റ സീറ്റിലെ മാത്രമല്ല, രാജ്യത്തെ മുഴുവൻ വോട്ട് ക്രമക്കേടിന്റെയും തെളിവുകൾ ഞങ്ങൾ പുറത്തുകൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ കള്ളവോട്ടുകളും ചർച്ചയാകുന്നത്.
‘നരേന്ദ്ര മോദിയുടെ വാരാണസിയിൽ ഭേലുപൂർ വാർഡിൽ B24/19 എന്ന വീട്ടിൽ താമസിക്കുന്ന രാംകമൽദാസ് എന്ന ഒരാൾക്ക് 50 മക്കളുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക. എല്ലാവർക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷൻ. അതിനെന്താ, മഹാഭാരതത്തിൽ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസിൽപ്പെട്ടവർ വക മറുചോദ്യം’ -എന്നാണ് ഇതേക്കുറിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മോദി ജയിച്ച മണ്ഡലത്തില്‍ 2024ലെ തെരഞ്ഞെടുപ്പിൽ 1,52,513 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ വാരാണസിയില്‍ നരേന്ദ്ര മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുടെ കുതിപ്പിനാണ് വാരാണസി സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ അജയ് റായ് അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും, പിന്നാലെ നരേന്ദ്രമോദി ലീഡ് ഉയരുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും വാരാണസി ലോക്‌സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ ലഭ്യമാകും എന്നത് 100% ഉറപ്പുള്ള വസ്തുതയാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
കഴിഞ്ഞ 10 വർഷത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റയും പോളിങ് ബൂത്തുകളിലെ വിഡിയോ തെളിവുകളും കൈമാറാൻ കമീഷൻ തയാറാവുന്നില്ലെങ്കിൽ, തെരഞ്ഞെടുപ്പ് കമീഷൻ ചിലത് മറച്ചുവെക്കുകയും വോട്ടുമോഷണത്തിനായി ബി.ജെ.പിയെ സഹായിക്കുകയുമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു തട്ടിപ്പിനെക്കുറിച്ച് കർണാടക സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ഞെട്ടിച്ച വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ നടന്ന പരിപാടിയിലും തെരഞ്ഞെടുപ്പ് കമീഷനെതിരായ ഗുരുതര ആരോപണങ്ങൾ മൂർച്ചയേറിയ ഭാഷയിൽ രാഹുൽ ആവർത്തിച്ചു. ‘ഭരണഘടനയെ ആക്രമിച്ചുകൊണ്ട് ഓടിയൊളിക്കാമെന്ന് നിങ്ങൾ കരുതേണ്ട. നന്നായി ഒന്നുകൂടെ ചിന്തിച്ചോളൂ. സമയമെടുത്താലും നിങ്ങളെ ഞങ്ങൾ പിടികൂടിയിരിക്കും. നിങ്ങൾ ഭരണഘടനയെ ലക്ഷ്യമിട്ടാൽ നിങ്ങളെ ഞങ്ങൾ ലക്ഷ്യമിടും. 25 സീറ്റിന്റെയും 34,000 വോട്ടിന്റെയും ബലത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.തെരഞ്ഞെടുപ്പ് കമീഷനിൽനിന്നുള്ള ഡേറ്റ ലഭിച്ചാൽ, മോദി പ്രധാനമന്ത്രിയായത് കള്ളവോട്ടിലൂടെയാണെന്ന് ഞങ്ങൾ തെളിയിക്കും. കർണാടകയിൽനിന്ന് ഞങ്ങൾ വെളിപ്പെടുത്തിയ ഡേറ്റ കുറ്റകൃത്യത്തിനുള്ള തെളിവാണ്. ഒറ്റ സീറ്റിലെ ക്രമക്കേടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് ആറുമാസം വേണ്ടിവന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ രാജ്യത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റ കൈമാറാൻ കമീഷൻ തയാറാവണം. കർണാടകയിലെ ഒറ്റ സീറ്റിലെ മാത്രമല്ല, രാജ്യത്തെ മുഴുവൻ വോട്ട് ക്രമക്കേടിന്റെയും തെളിവുകൾ ഞങ്ങൾ പുറത്തുകൊണ്ടുവരും’ -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.