പാലക്കാട്: ഇതിഹാസ താരം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ 'ട്രോൾ' വർഷം. മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് ഒരുപാട് ആവർത്തി ഉറപ്പുനൽകിയ മന്ത്രിക്കെതിരെ വൻ പരിഹാസമാണ് ഉയരുന്നത്. '
മോഹൻലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ' എന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചതെന്ന് ചോദിച്ച സന്ദീപ് ഇടതു പ്രൊഫൈലുകൾക്കുള്ള ക്യാപ്സ്യൂളായി 'ക്യൂബയിൽ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അർജൻറീനയിൽ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി' എന്നും പറഞ്ഞാണ് പരിഹാസം അവസാനിപ്പിച്ചത്.
ലോകചാമ്പ്യന്മാരായ അർജന്റീന ഒക്ടോബർ-നവംബർ വിൻഡോയിൽ കേരളത്തിലെത്തുമെന്ന സ്വന്തം ഉറപ്പ് തിരുത്തികൊണ്ടാണ് മന്ത്രി തന്നെയാണ് ഇന്ന് രംഗത്തെത്തിയത്. ഈ വർഷം ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ടീം കേരളത്തിൽ കളിക്കാനെത്തുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചതായും, ഇതിന്റെ അടിസ്ഥാനത്തിൽ സ്പോൺസർമാർ നിശ്ചിത തുക അടച്ചതായും മന്ത്രി പറഞ്ഞു. പണം സ്വീകരിച്ച ശേഷമാണ് ഈ വർഷത്തെ കലണ്ടറിൽ കേരളത്തിലെത്താൻ കഴിയില്ലെന്ന് അറിയിച്ചത്. 2026ൽ വരാമെന്ന് അർജന്റീന വാഗ്ദാനം ചെയ്തുവെങ്കിലും ഇത് നിരസിച്ചതായും മന്ത്രി പറഞ്ഞു. ‘അടച്ച തുക തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മാന്ത്രാലയം, ധനകാര്യവകുപ്പ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. പിൻമാറ്റം കാരണം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം അർജന്റീനക്കാണ്. എന്നാൽ, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ അർജന്റീന ഫുട്ബാളായിരിക്കും ഉത്തരവാദികൾ’- മന്ത്രി പറഞ്ഞു.
ഡിസംബറിൽ ലയണൽ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാർത്തകൾ വന്നിരുന്നു. മുംബൈ, കൊൽക്കത്ത നഗരങ്ങളിലാണ് ഇതിഹാസ താരമെത്തുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തിൽ കേരളമുണ്ടാവില്ലെന്ന് ഫുട്ബാൾ വിദഗ്ധർ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തിൽ ഫേസ് ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.
"അങ്ങനെ നമുക്കെല്ലാവർക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്പോർട്സ് മന്ത്രി വി അബ്ദു റഹ്മാൻ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹൻലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ? ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകൾക്കുള്ള ക്യാപ്സ്യൂൾ താഴെ കൊടുക്കുന്നു. ക്യൂബയിൽ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അർജൻറീനയിൽ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി. "
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.