പിതാവിന്റെ വഴിയേ വരവറിയിച്ച പുത്രനെ തേടി കളിക്കൂട്ടങ്ങളുടെ നീണ്ട നിര. അപാരമായ പ്രതിഭാശേഷി കൊണ്ട് ആധുനിക ഫുട്ബാളിൽ അതിശയം വിരിയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനെ അണിയിലെത്തിക്കാൻ താൽപര്യം കാട്ടി യൂറോപ്പിലെ വമ്പന്മാരുൾപ്പെടെ നിരവധി ക്ലബുകളാണ് രംഗത്തുള്ളത്.
പോർചുഗീസ് സൂപ്പർതാരത്തിന്റെ പുത്രൻ കഴിഞ്ഞയാഴ്ച പോർചുഗൽ അണ്ടർ 15 ടീമിനുവേണ്ടി ബൂട്ടുകെട്ടിയിരുന്നു. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച്ച് ഇന്റർനാഷനൽ ടൂർണമെന്റിൽ തന്റെ ആദ്യ രാജ്യാന്തര ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ജൂനിയർ ടീമിനൊപ്പം കിരീടനേട്ടത്തിലും പങ്കാളിയായി. ക്രൊയേഷ്യക്കെതിരെ പോർചുഗൽ 3-2ന് ജയിച്ച കളിയിൽ ടീമിന്റെ രണ്ടു ഗോളുകൾ ജൂനിയറിന്റെ വകയായിരുന്നു. ഗോൾ നേടി പിതാവിന്റെ ആഘോഷരീതി അനുകരിച്ച മകന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു.
ലോകത്തെ മികച്ച അക്കാദമികളിൽനിന്ന് കളിപഠിച്ചു തുടങ്ങിയ ക്രിസ്റ്റ്യാനോ ജൂനിയറിനെ ടൂർണമെന്റിലെ മിന്നും പ്രകടനത്തിനുശേഷം ഉറ്റുനോക്കുകയാണ് വമ്പൻ ക്ലബുകൾ. പിതാവ് അരങ്ങുതകർത്ത മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ് ക്ലബുകൾ മകനിൽ കാര്യമായി നോട്ടമിട്ടിട്ടുണ്ട്. റയലിനും യുനൈറ്റഡിനും പുറമേ, ബയേൺ മ്യൂണിക്, യുവന്റസ്, സ്പോർട്ടിങ് ലിസ്ബൺ തുടങ്ങിയ ക്ലബുകളും ക്രിസ്റ്റ്യാനോ ജൂനിയറിനെ തങ്ങൾക്കൊപ്പമെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.