ദോഹ: ഖത്തർ-ബഹ്റൈൻ സൗഹൃദ മാച്ച് 2-2 സമനിലയിൽ കലാശിച്ചു. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മാച്ചിൽ ഖത്തറിനുവേണ്ടി മുന്നേറ്റനിര താരങ്ങളായ മുഹമ്മദ് മുൻതാരിയും അഹ്മദ് അലാ എൽദിനും ഗോൾ നേടിയപ്പോൾ, ബഹ്റൈനുവേണ്ടി കാമിൽ അൽ അസ് വദും ഇബ്രാഹീം അൽ ഖത്താലും ഗോൾ നേടി. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ നാലാം റൗണ്ട് ഏഷ്യൻ യോഗ്യത മത്സരങ്ങൾക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ഖത്തർ കളിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ആദ്യത്തേതാണിത്. ജൂലൻ ലോപ്റ്റെഗിയുടെ ടീം ഞായറാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ റഷ്യയെ നേരിടും. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് യോഗ്യത നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ഖത്തറിന്റെ സാധ്യത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൗഹൃദമത്സരങ്ങൾ കളിക്കുന്നത്.ലോകകപ്പ് യോഗ്യത നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ഖത്തറിന് യു.എ.ഇയും ഒമാനുമാണ് എതിരാളികൾ. ഗ്രൂപ് ‘ബി’യിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് ‘എ’യിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ‘ബി’യിലെ മത്സരങ്ങൾ സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14 വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദോഹയിലാണ് ഖത്തറുള്പ്പെട്ട എ ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഖത്തര്‍ ഒമാനെയും 11ന് യു.എ.ഇ ഒമാനെയും നേരിടും. 14നാണ് ഖത്തറും യു.എ.ഇയും തമ്മിലുള്ള മത്സരം. ഗ്രൂപ്പിലെ ജേതാക്കള്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും. രണ്ടാം സ്ഥാനക്കാർ ലോകകപ്പിലേക്കുള്ള അവസാന റൂട്ടായ ഫിഫ പ്ലേഓഫ് ടൂർണമെന്റിൽ ഇടം നേടുന്നതിനായി നവംബർ 13, 18 തീയതികളിൽ രണ്ട് പാദങ്ങളുള്ള പ്ലേഓഫിൽ പ്രവേശിക്കും. ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ പുറത്തായ ബഹ്റൈൻ, ഡിസംബർ ഒന്നു മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിനായുള്ള തയാറെടുപ്പിലാണ്. നവംബറിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ ജിബൂത്തിയെ ബഹ്റൈൻ നേരിടും. കൂടാതെ തിങ്കളാഴ്ച യു.എ.ഇയുമായി ഒരു സൗഹൃദ മത്സരവും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.