കൊച്ചി: ജി.എസ്.ടി സ്ലാബുകൾ പുനക്രമീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വർണത്തിന് ഒറ്റയടിക്ക് 1500 രൂപവരെ കൂടാൻ ഇടയാക്കുമെന്ന് സ്വർണ്ണ വ്യാപാരികളിൽ ആശങ്ക. ജി.എസ്.ടി വർധന പുതിയ സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഭാരമാവുകയും, വാങ്ങിയ സ്വർണം തിരികെ വിൽക്കുമ്പോൾ നഷ്ടം വരികയും ചെയ്യും.
ജിഎസ്ടി ഇനി രണ്ട് സ്ലാബുകൾ മാത്രമാക്കിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഏറ്റവും കുറഞ്ഞ സ്ലാബ് 5% ആക്കാൻ ആണ് നീക്കം. ഇതോടെ ജി എസ് ടി 3% ഉള്ള സ്വർണ്ണം 5% ആകുമോ എന്നുള്ളതാണ് ആശങ്ക. നിലവിലെ സ്വർണ വില അനുസരിച്ച് പവന് 1500 രൂപവരെ വർധിക്കാൻ ഇത് ഇടയാക്കും.
ഇപ്പോൾ ആറ് ശതമാനമാണ് ഇറക്കുമതി ചുങ്കം. അതിൽ മാറ്റം വരുത്തിയ ശേഷം സ്വർണ്ണത്തിനുള്ള ജിഎസ്ടി 3% ൽ നിന്ന് 5% ആക്കുമോ എന്നുള്ള ഭയമാണ് സ്വർണ വ്യാപാര മേഖലയ്ക്ക് ഉള്ളത്. ഇറക്കുമതി ചുങ്കം കുറയ്ക്കുമ്പോൾ സ്വാഭാവികമായും വില കുറയാനുള്ള സാധ്യതയുണ്ട്. പക്ഷേ ജനങ്ങൾക്ക് 5% നികുതി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാകും. ആറ് ശതമാനം ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, കുറയ്ക്കുകയോ ചെയ്ത ശേഷം സ്വർണത്തിനുള്ള ജിഎസ്ടി അഞ്ച് ശതമാനം ആക്കിയാലും ഉപഭോക്താക്കൾക്ക് ബാധ്യത കൂടാൻ തന്നെയാണ് സാധ്യത.
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുമ്പോൾ സീപാ കരാർ പ്രകാരം 1% ഇളവുണ്ട്. ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി നികുതി ഇല്ല. എന്നാൽ ആഭരണങ്ങൾക്ക് 5% ആണ് ജിഎസ്ടി. ഇന്ത്യയിൽ അതേ നികുതി ഘടന സ്വർണത്തിൽ വരുത്താനാണ് ശ്രമിക്കുന്നത്.
ജി എസ് ടി നിലവിൽ വരുമ്പോൾ 20,000 രൂപയായിരുന്നു സ്വർണ്ണവില, അന്ന് 600 രൂപ നികുതി നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ 75,000 രൂപയുടെ അടുത്താണ് സ്വർണ്ണവില. 2300 രൂപയോളം ജിഎസ്ടി നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സ്വർണ്ണത്തിന് അഞ്ച് ശതമാനം നികുതിയാക്കിയാൽ 3750 രൂപയോളം പവന് ജി എസ് ടി നൽകേണ്ടിവരും. പണിക്കൂലി കൂടി കൂട്ടിയാൽ നികുതി ബാധ്യത കൂടുതലാകും. സ്വർണ്ണത്തിൻറെ ജി എസ് ടി നിരക്ക് കുറയ്ക്കുകയാണെങ്കിൽ നികുതി വരുമാനം കൂടാനാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറയുന്നു. അതേസമയം, ജി.എസ്.ടി മൂന്നിൽ നിന്ന് ഒരു ശതമാനമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് എ.കെ.ജി.എസ്.എം.എ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നതിന് ഇഎംഐ ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.