ജനക് അഗർവാൾ
ജെ.ഇ.ഇ പരീക്ഷയിൽ മികച്ച മാർക്ക് നേടി പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുക എന്നത് സ്വപ്നം കാണുന്നവരുണ്ട്. 10ാം ക്ലാസ് കഴിഞ്ഞ് അവരതിന് തയാറെടുപ്പും തുടങ്ങും. ജെ.ഇ.ഇയിൽ മികച്ച സ്കോർ നേടുന്നവർക്ക് വിഖ്യാത ഐ.ഐ.ടികളിൽ പ്രവേശനം ലഭിക്കും. പഠനം കഴിയുംമുമ്പേ അവരിൽ പലരെയും ബഹുരാഷ്ട്ര കമ്പനികൾ കൊത്തിക്കൊണ്ടുപോവുകയും ചെയ്യും. 2015ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ മധ്യപ്രദേശ് സ്വദേശി ജനക് അഗർവാളിനെയാണ് പരിചയപ്പെടുത്തുന്നത്.
ഇന്ദോറിലാണ് ജനകിന്റെ വീട്. ഇന്ദോറിലായിരുന്നു സ്കൂൾ വിദ്യാഭ്യാസവും. ബോർഡ് പരീക്ഷയിൽ 91 ശതമാനം മാർക്കാണ് ജനക് നേടിയത്. 2015ലെ ജെ.ഇ.ഇ പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കിയതോടെ ജനകിന് ബോംബെ ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. കംപ്യൂട്ടർ സയൻസായിരുന്നു തെരഞ്ഞെടുത്തത്. രണ്ടുവർഷമാണ് ജനക് ജെ.ഇ.ഇ പരിശീലനത്തിനായി മാറ്റിവെച്ചത്. എല്ലാദിവസവും ആറുമുതൽ എട്ടുമണിക്കൂറുകൾ വരെ പഠിക്കുമായിരുന്നു. ബി.ടെക് പഠനത്തിനു ശേഷം ജനക് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബി.എസും മാസ്റ്റർ ബിരുദവും പൂർത്തിയാക്കി. ഇപ്പോൾ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഔട്ട്സ്പീഡിന്റെ സഹസ്ഥാപകനാണ് ജനക്.
22ാം വയസിൽ ആൻഡ്രെജ് കർപതിയുടെയും ടെസ്‌ല ഓട്ടോപൈലറ്റ് ടീമിന്റെയും ഓഫർ അദ്ദേഹം നിരസിച്ചു. ആ പ്രായത്തിൽ ആരും ചെയ്യാത്ത സാഹസികതയായിരുന്നു അത്. 2020 ജൂണിലായിരുന്നു അത്. ലോകത്ത് കോവിഡ് പിടിമുറുക്കിയ സമയം. എല്ലാ കമ്പനികളും എക്കാലത്തേക്കാളും വേഗതയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോഴാണ് ജനകിന് ടെസ്‍ലയിൽ നിന്നും അത്രയൊന്നും അറിയപ്പെടാത്ത സ്റ്റാർട്ടപ്പായ ഓട്ടോഗ്രിഡിൽ നിന്നും ഓഫർ ലഭിച്ചത്. ആരായാലും കണ്ണടച്ച് അതിലൊരു ഓഫർ സ്വീകരിക്കും. ടെസ്‍ലയുടെ അതിവേഗ യന്ത്രത്തിലെ മറ്റൊരു പല്ല് ആയി തന്നെ സങ്കൽപിക്കാൻ തന്നെ ജനകിന് കഴിഞ്ഞില്ല. അതിനാൽ ആ ഓഫർ നിരസിച്ചു. പിയർക്സ് എസ്24, ക്ലൈമറ്റ് ചെയ്ഞ്ച് എ.ഐ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.