പ്രതീകാത്മക ചിത്രം

ആമസോൺ, ജെ.പി. മോർഗൻ, മൈക്രോസോഫ്റ്റ്....2025ൽ എച്ച്-വൺബി വിസ വർധിപ്പിച്ച യു.എസ് കമ്പനികളെ കുറിച്ചറിയാം

വാഷിങ്ടൺ: യു.എസിനും ഇന്ത്യക്കുമിടയിലുള്ള വിവാദ വിഷയങ്ങളിലൊന്നായി സമീപകാലത്ത് മാറിയിരിക്കുകയാണ് എച്ച്-വൺബി വിസ. ഒരു ഭാഗത്ത് യു.എസ് പ്രസിഡൻറ് ​ഡോണൾഡ് ട്രംപ് വിസ നിയമങ്ങൾ കടുപ്പിക്കുമ്പോഴും മറുഭാഗത്ത് എച്ച്-വൺബി വിസകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ചില യു.എസ് കമ്പനികൾ. കൺസൾട്ടിങ്, ടെക്നോളജി, ഫിനാൻഷ്യൽ സർവീസസ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളാണ് ഇത്തരത്തിൽ വിസകളുടെ എണ്ണം വർധിപ്പിച്ചത്.

ആമസോൺ, ജെ.പി. മോർഗൻ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളാണ് എച്ച്-വൺബി വിസകളുടെ എണ്ണം വർധിപ്പിച്ചത്. അതിൽ ആമസോൺ ആണ് ഏറ്റവും മുന്നിൽ. ജെ.പി. മോർഗൻ ചേസ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, മെറ്റ പ്ലാറ്റ്ഫോംസ് എന്നിവയും ​തൊട്ടുപിന്നിലുണ്ട്.

സിസ്കോ സിസ്റ്റം, ടി.സി.എസ്, വിസ ടെക്നോളജി ആൻഡ് ഓപറേഷൻസ്, ആമസോൺ വെബ് സർവീസസ്, ജനറൽ മോട്ടോഴ്സ് എന്നീ കമ്പനികളും എച്ച്-വൺബി വിസകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വിസ പുതുക്കിയതുൾപ്പെടെ പരിഗണിച്ചാണ് ന്യൂസ് വീക്ക് വിശകലനം നടത്തിയിരിക്കുന്നത്. ഈ കണക്കുകളിൽ കോവിഡ് കാലത്ത് നിയമിക്കപ്പെട്ട ജീവനക്കാർക്ക് മൂന്നുവർഷത്തിലൊരിക്കൽ വിസ പുതുക്കി നൽകുന്നതും ഉൾപ്പെടുന്നുണ്ട്. എച്ച്-വൺബി വിസകളുടെ എണ്ണം വർധിക്കാനുള്ള പ്രധാന ഘടകവും ഈ വിസ പുതുക്കൽ തന്നെയാണെന്നും ന്യൂസ് വീക്ക് ഉദ്ധരിക്കുന്നുണ്ട്. നിയമാനുസൃത തൊഴിലുടമകൾക്കുള്ള ഉയർന്ന ലോട്ടറി സെലക്ഷൻ നിരക്കാണ് മറ്റൊരു കാരണമെന്ന് അവർ പറഞ്ഞു.

യു.എസ് കമ്പനികൾക്ക് വിദേശ വൈദഗ്ധ്യമുള്ള ആളുകളെ നിയമിക്കാൻ അനുവദിക്കുന്ന വിസ പ്രോഗ്രാമാണ് എച്ച്-വൺബി. ഇന്ത്യൻ ഐ.ടി ജീവനക്കാരാണ് ഈ വിസയുടെ ഏറ്റവും വലിയ പ്രായോജകർ. എന്നാൽ അമേരിക്കക്കാരുടെ തൊഴിലുകൾ കവരുന്നതാണെന്നാരോപിച്ച് എച്ച്-വൺബി വിസ നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഉയർന്ന വേതനമുള്ള തസ്തികകൾക്ക് മാത്രമേ നൽകൂ എന്ന രീതിയിൽ എച്ച്-വൺബി വിസ പദ്ധതി പുനഃ​ക്രമീകരിക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - List of companies increasing most H-1B visas this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.