മുംബൈ: വിജയ് ചൗഹാൻ എന്ന 32 വയസുകാരനെ നളസൊപ്പാറയിലെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീട്ടിലെ ടൈലുകൾക്കടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. വിജയ് ചൗഹാന്‍റെ സഹോദരന്മാർക്ക് ദിവസങ്ങളോളം അയാളെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് വീട്ടിൽ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽക്കാരുടെ സഹായത്തോടെ ടൈലുകൾ നീക്കം ചെയ്തപ്പോൾ ദുർഗന്ധം ശക്തമായി. തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.
പുതുതായി ടൈലുകൾ പാകിയതും ഭാര്യ ചമൻ ദേവിയുടെ തിരോധാനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൗഹാന്റെ സഹോദന് സംശയം തോന്നി. 20 വയസുള്ള ഒരു അയൽക്കാരനെയും കാണാനില്ല. ഈ സാഹചര്യത്തിലാണ് പൊലീസിനെ അറിയിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേ പ്രദേശത്ത് താമസിക്കുന്ന സഹോദരന്മാർ ജൂലൈ 10 ന് വിജയ് യുടെ വീട് സന്ദർശിച്ചിരുന്നു. ആ സമയത്ത് ഭർത്താവ് കുർളയിൽ ഒരു ജോലിയിൽ പ്രവേശിച്ചതായി ചമൻ അവരെ അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സഹോദരന്മാർ വീണ്ടും വിജയ് യുടെ വീട്ടിലെത്തി. എന്നാൽ രണ്ട് ദിവസമായി ചമനെ കാണാനില്ലെന്ന് അയൽക്കാർ പറഞ്ഞു. തുടർന്ന് സഹോദരന്മാർ വീട്ടിൽ കയറിയപ്പോൾ അവിടെ ആരെയും കണ്ടില്ല. എന്നാൽ ഒരു മൂലയിൽ പുതിയ തറ ടൈലുകൾ കണ്ടപ്പോഴാണ് സംശയം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.