കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നടന്‍ അനൂപ് ചന്ദ്രനെതിരെ യുവനടി അന്‍സിബ ഹസൻ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കി. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്സ്ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തിൽ പ്രചാരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
അന്‍സിബയും ബാബുരാജും ‘അമ്മ’യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് അൻസിബ ഹസൻ. 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചത്. ഇതിൽ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചവരിൽ ചിലർ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവർ മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ നാമനിർദേശ പത്രിക നടി നവ്യ നായർ പത്രിക പിൻവലിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നടൻ ജഗദീഷ്, രവീന്ദ്രൻ എന്നിവർ പിൻമാറി. ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണെന്നും അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നുമായിരുന്നു ജഗദീഷിന്‍റെ നിലപാട്.
73ഓളം പത്രികകളായിരുന്നു ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.