1946ൽ കൊൽക്കത്തയിൽ നടന്ന കലാപത്തെ പശ്ചാതലമാക്കി ഒരുങ്ങിയ ദി ബംഗാൾ ഫയൽസ് റിലീസായി. എന്നാൽ സർക്കാറും പൊലീസും തിയറ്ററുകളെ ഭീഷണിപ്പെടുത്തി പ്രദർശനത്തെ തടയുന്നുവെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി ആരോപിച്ചു. ഈ സാഹചര്യം തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിലർ ലോഞ്ചിന് ശേഷമുണ്ടായ പ്രശ്നങ്ങളും, രണ്ട് ബംഗാൾ നടൻമാർ സിനിമയിൽ നിന്നും പിന്‍മാറിയതും ചർച്ചയായിരുന്നു.
ദി കശ്മീർ ഫയൽസിന്‍റെ സംവിധായകനും വിവേക് അഗ്നിഹോത്രിയാണ്. നേരത്തെ, ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് കൊൽക്കത്ത പൊലീസ് തടഞ്ഞതായി വിവേക് അഗ്നിഹോത്രി ആരോപിച്ചിരുന്നു. വിവാദമായ ചിത്രത്തിന്റെ ട്രെയിലർ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
സെൻസർ ബോർഡ് ചിത്രം പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുകയും കൽക്കട്ട ഹൈകോടതി ചിത്രം നിരോധിച്ചത് സ്റ്റേ ചെയ്യുകയും ചെയ്തതിരുന്നു. അതിനാൽ നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായാണ് ഗവൺമന്‍റ് പ്രവർത്തിക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു. ഭീഷണിയോടൊപ്പം പൊലീസ് അക്രമണത്തിൽ നാശനഷ്ടമുണ്ടാകുമെന്ന ഭീതിയും തിയറ്റർ ഉടമകൾക്കുണ്ടെന്ന് അഗ്നിഹോത്രി മുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നടിയും നിർമാതാവുമായ പല്ലവി ജോഷി സിനിമയുടെ റിലീസിന് പിന്തുണ തേടി രാഷ്ട്രപതിക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ചിത്രം പശ്ചിമ ബംഗാളിൽ അനൗദ്യോഗിക നിരോധനം നേരിടുന്നുണ്ടെന്നും വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ചിത്രത്തിൽ പല്ലവി ജോഷിയും അഭിനയിക്കുന്നുണ്ട്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ തിയറ്ററുടമകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അവർ ആരോപിച്ചു.
തന്റെ കുടുംബത്തെ രാഷ്ട്രീയ പ്രവർത്തകർ ദിവസവും ഭീഷണിപ്പെടുത്തുന്നതായി അവർ ആരോപിച്ചു. ഭരണകക്ഷി പ്രവർത്തകരുടെ അക്രമം ഭയന്ന് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ പറഞ്ഞതായി അവർ കത്തിൽ വെളിപ്പെടുത്തി. അനൗദ്യോഗിക നിരോധനം ആളുകൾ കാണുന്നതിന് മുമ്പ് സിനിമയെ നിശബ്ദമാക്കുന്നതായി പല്ലവി ജോഷി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.