പസഫിക് സമുദ്രത്തിലെ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഹവായ് ദ്വീപുകളുടെ മനോഹാരിത ലോകപ്രശസ്തമാണ്. ഹരിതാഭമായ ദ്വീപുകളുടെ സവിശേഷതയാർന്ന കുത്തനെയുള്ള പാറക്കൂട്ടങ്ങളും സമുദ്ര ജലത്തിന്റെ നീലിമയും ചേർന്ന് കണ്ണുകളെയും മനസ്സിനെയും മായികലോകത്തേക്ക് നയിക്കും. ‘മോകുമനാമന’ എന്നു പേരുള്ള ഒരു ദ്വീപിൽ ആൾതാമസമില്ലെങ്കിലും പുരാതന കാലത്ത് ഇത് പ്രധാനപ്പെട്ട ഹവായിയൻ മത കേന്ദ്രമായിരുന്നു. മോകുമനാമനയടക്കം പസഫിക്കിലെ വെള്ളത്താൽ ചുറ്റപ്പെട്ട എണ്ണമറ്റ ദ്വീപുകളുടെ ഭാവിക്കുമേൽ കനത്ത ഇരുൾ പടരുകയാണിപ്പോൾ.
ഹവായിയൻ ദ്വീപുകളും അതിനെ ചുറ്റിയുള്ള നൂറുകണക്കിന് മൈൽ സമുദ്രവും വൻ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും പറയുന്നത്. ഈ ദ്വീപു സമൂഹങ്ങളെ ബഹിരാകാശ വിക്ഷേപണത്തിനുള്ള തട്ടകമാക്കി മാറ്റാൻ, ശതകോടീശ്വരനും യു.എസ് വ്യവസായിയുമായ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സി’ന് യു.എസിന്റെ ബഹിരാകാശ യാത്രാ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എഫ്.എ) അനുമതി നൽകിയിരിക്കുകയാണ്. സംരക്ഷിത ജലഭാഗമായ ദ്വീപു സമൂഹങ്ങളെ തന്റെ ‘ബഹിരാകാശ കപ്പലു’കളുടെ പരീക്ഷണത്തിനുള്ള വേദിയാക്കി വൻ വിസ്ഫോടനങ്ങളിലൂടെ നശിപ്പിച്ചു കളയാനുള്ള ലൈസൻസ് ആണ് ‘സ്പേസ് എക്സി’ന് ലഭിച്ചിരിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്.
‘സ്റ്റാർഷിപ്പ് സൂപ്പർ ഹെവി പ്രൊജക്ട്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിക്ഷേപണം വർഷത്തിൽ അഞ്ചു തവണ നടത്താമെന്നായിരുന്നു നേരത്തെയുള്ള കരാർ. എന്നാലിപ്പോൾ വർഷത്തിൽ 25 തവണ റോക്കറ്റ് വിക്ഷേപിക്കാനുള്ള അനുമതിക്കായി മസ്ക് ശിപാർശ നൽകിയിരിക്കുകയാണ്. ഇതിനകം 10 സ്റ്റാർഷിപ്പ് റോക്കറ്റുകൾ ഇവിടെയെത്തിച്ചു. അതിൽ ഭൂരിഭാഗവും വൻ സ്ഫോനത്തോടെ ബഹിരാകാശത്തേക്കു കുതിച്ചു. ഇതിന്റെ മൂർച്ചയേറിയ ലോഹ ഭാഗങ്ങളും മറ്റു അവശിഷ്ടങ്ങളും മെക്സിക്കൻ ഉൾക്കടലിലേക്കും ഇന്ത്യൻ മഹാസമുദ്രങ്ങളിലേക്കും കലർന്നു.
മസ്കിന്റെ പരീക്ഷണങ്ങളുടെ വ്യാപ്തി കൂടി വരുന്നതിനാൽ അപായ ഭീഷണി കടുക്കുകയാണ്. ഹവായിയിലെ ഒരു ദേശീയ സ്മാരകവും ലോകപൈതൃക കേന്ദ്രങ്ങളിലൊന്നുമാണ് ‘പപ്പഹാനൗമൊകുവാകിയെ’. സാമുദ്രിക ദേശീയ സ്മാരകം എന്ന് അറിയപ്പെടുന്ന ഈ ഭൂപ്രദേശം പക്ഷികൾ, ആമ, സമുദ്ര സസ്തനികൾ, മൽസ്യം, പവിഴപ്പുറ്റുകൾ തുടങ്ങി 7000ത്തോളം ജീവിവർഗങ്ങളുടെ ആവാസ വ്യവസ്ഥയാണ്.
‘സ്‌പേസ് എക്‌സ്’ വിക്ഷേപണങ്ങൾ ത്വരിതപ്പെടുത്തിയാൽ പക്ഷികൾക്കും സമുദ്രജീവികൾക്കും അപകടകരമായ വസ്തുക്കളുടെ ചോർച്ച, വിക്ഷേപണ സമയത്തിനും അതിനുശേഷവും മുകളിൽ നിന്നും വീഴുന്ന വസ്തുക്കൾ, ശബ്ദകോലാഹലങ്ങൾ എന്നിവ നേരിടേണ്ടിവരുമെന്ന് ഗാർഡിയൻ അവലോകനം ചെയ്ത ആയിരക്കണക്കിന് പേജുകളുള്ള ഔദ്യോഗിക രേഖകളും സമുദ്രശാസ്ത്രജ്ഞർ, എയ്‌റോസ്‌പേസ് എൻജിനീയർമാർ, മുൻ സർക്കാർ ജീവനക്കാർ, അഭിഭാഷകർ, ഹവായിയൻ നിവാസികൾ എന്നിവരുൾപ്പെടെ ഒരു ഡസനിലധികം ആളുകളുമായി നടത്തിയ അഭിമുഖങ്ങളും പറയുന്നു.
ഒരു ‘സ്റ്റാർഷിപ്പ്’ പൊട്ടിത്തെറിച്ച് കടലിലേക്ക് പതിക്കുമ്പോൾ, മൂന്ന് സാധ്യതയുള്ള ഫലങ്ങൾ ഉണ്ടാകാമെന്ന് എഫ്.എ.എ തന്നെ പറയുന്നു. ഒന്നാമതായി, സ്റ്റാൻഷിപ്പിന് കടുപ്പമേറിയ ലാൻഡിങ് ഉണ്ടാകാം. ഇതിന്റെ ആഘാതം റോക്കറ്റ് വേർപെടാൻ കാരണമാകും. ഇത് ജലോപരിതലത്തിൽ ഒരു വൻ സ്ഫോടനം സൃഷ്ടിക്കും. രണ്ടാമതായി, അതിന് മൃദുവായ ജല ലാൻഡിങ് ഉണ്ടാകാം. അതിൽ പേടകം മറിഞ്ഞ് മുങ്ങാം. അതുമല്ലെങ്കിൽ അന്തരീക്ഷ പുനഃപ്രവേശന സമയത്ത് റോക്കറ്റ് വിഘടിച്ച് അവശിഷ്ടങ്ങൾ സമുദ്രത്തിൽ ചിതറിപ്പോകാൻ കാരണമാകാം. ഇതിലേതായാലും സമുദ്രത്തിനും അതിനെ ചുറ്റിപ്പറ്റിയുള്ള ആവാസ വ്യവസ്ഥക്കും കടുത്ത പ്രഹരമേൽപിക്കും.
റോക്കറ്റ് വിക്ഷേപണങ്ങളിൽ മസ്‌കിന്റെ വേഗത്തിലുള്ള നീക്കവും യു.എസ് സർക്കാറുമായുള്ള ബന്ധവും ‘സ്‌പേസ് എക്സി’ന് ഈ മേഖലയിൽ സ്വതന്ത്രമായ നിയന്ത്രണം ലഭ്യമാക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ ഭയപ്പെടുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള എഫ്.എ.എയുടെ അവലോകനം വേണ്ടത്ര സമഗ്രമല്ലെന്ന് പല ഹവായ് നിവാസികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.