കുവൈത്ത് സിറ്റി: ബംഗ്ലാദേശിൽ സൈനിക വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കുവൈത്ത് ഭരണ നേതൃത്വം അനുശോചിച്ചു. അപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അനുശോചന സന്ദേശം അയച്ചു. ദാരുണമായ അപകടത്തിലും ജീവഹാനിയിലും അമീർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ബംഗ്ലാദേശ് പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.
ദുരന്തത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയവും ബംഗ്ലാദേശ് ജനതക്കും ഇരകളുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്ചു.
ചൊവ്വാഴ്ചയാണ് ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം ധാക്കയിലെ ഉത്താറയിൽ സ്കൂളിനുമേൽ തകർന്നുവീണത്. അപകടത്തിൽ 25 കുട്ടികൾ അടക്കം നിരവധി പേർ മരിച്ചിരുന്നു.
ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം സ്കൂളിനുമേൽ തകർന്നുവീഴുകയായിരുന്നു. ദുരന്ത കാരണം അന്വേഷിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.