കുവൈത്ത് സിറ്റി: ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു കുവൈത്ത്. ഫ്രഞ്ച് പ്രസിഡന്റിന്റെ സുപ്രധാന നടപടിയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പ്രശംസിച്ചു.
1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, ഫലസ്തീൻ ജനതക്ക് സ്വയം നിർണ്ണയാവകാശം എന്നിവയും ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയങ്ങളും അറബ് സമാധാന സംരംഭവും നടപ്പിലാക്കുന്നതിന് സംഭാവന നൽകുന്നതാണ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനമെന്നും കുവൈത്ത് സൂചിപ്പിച്ചു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിലെത്താൻ മറ്റ് രാജ്യങ്ങളോടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയത്. ഇത് മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോൺ കൂട്ടിച്ചേർത്തു. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഇതു സംബന്ധിച്ച് അദ്ദേഹം കത്തയക്കുകയും ഉണ്ടായി. ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ മറ്റു അറബ് മുസ്‍ലിം രാഷ്ട്രങ്ങളും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.