മസ്കത്ത്: ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് ഒമാൻ റിയാലിന്റെ വിനിമയ നിരക്ക്. ഒരു റിയാലിന് 227.80 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 229 രൂപയിലധികമാണ് ഇന്നലെ കാണിച്ചത്. വിനിമയ നിരക്ക് പുതിയ ഉയരത്തിൽ എത്തിയത് മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷം പകരുന്നതാണ്. മാസാവസാനമായതിനാൽ ശമ്പളം ലഭിച്ചതോടെ പണമിടപാട് സ്ഥാപനങ്ങളിൽ സാമാന്യം നല്ല തിരക്കും അനുഭവപ്പെട്ടു. ഓണമായതിനാൽ മലയാളികളടക്കമുള്ള പ്രവാസികളായിരുന്നു പണമയക്കാനായി കൂടുതലായി എത്തിയിരുന്നതെന്ന് പണമിടപാട് സ്ഥാപനങ്ങളിൽനിന്നുള്ളവർ പറഞ്ഞു. അതേസമയം, വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തികരംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. എതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വന്നത് കയറ്റുമതി മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയെ വലച്ചു. ഇതോടെ വെള്ളിയാഴ്ച ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 88ന് താഴെയെത്തി. രൂപയുടെ തളർച്ച ഒമാൻ ഉൾപ്പെടെയുള്ള ജി.സി.സി കറൻസികളുടെ വിനിമയ നിരക്ക് ഉയർത്തി.ഒമാൻ റിയാലിന് പുറമെ യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് കറൻസികൾ ഉയർന്ന വിനിമയനിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയനിരക്ക് ഉയരുന്നത് പ്രവാസികൾക്ക് നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.