ദുബൈ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം മേയിൽ ഒരു ലക്ഷമായിരുന്നതാണ് അതിവേഗത്തിൽ വർധിച്ചത്. രാജ്യത്തെ 29,000 കമ്പനികളിലാണ് സ്വദേശികൾ ജോലി ചെയ്യുന്നത്. ജൂൺ 30വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. ഈ വർഷത്തെ ആദ്യ ആറു മാസത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തിയാക്കാൻ കമ്പനികൾക്ക് അനുവദിച്ചിരുന്ന അവസാന തീയതിയായിരുന്നു ജൂൺ 30.
രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ് സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനം, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപാദനം എന്നീ മേഖലകളിലെല്ലാം സ്വദേശികളുടെ സാന്നിധ്യമുണ്ട്. നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി ‘നാഫിസ്’പദ്ധതി 2021ലാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്.
വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്. കഴിഞ്ഞ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന തീരുമാനവും നടപ്പാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. 2025ന്റെ ആദ്യ പകുതിയിലെ ലക്ഷ്യം ജൂൺ 30മുമ്പ് പൂർത്തിയായില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന് ജൂലൈ ഒന്നു മുതൽ മന്ത്രാലയം പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിൽ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ പിഴ ചുമത്തപ്പെടും. സ്വദേശിവത്കരണ ലക്ഷ്യം പാലിക്കുന്നതിനൊപ്പം, ഇമാറാത്തി ജീവനക്കാരെ അംഗീകൃത സാമൂഹിക സുരക്ഷാ ഫണ്ടിൽ രജിസ്റ്റർ ചെയ്യുക, എല്ലാ സംഭാവനകളും സ്ഥിരമായി അടക്കുക തുടങ്ങിയ അനുബന്ധ കാര്യങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധനയിൽ ഉൾപ്പെടും. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച് നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക് 42,000 ദിർഹം പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.