കനത്ത മഴ; ഹിമാചലിൽ 200 റോഡുകൾ അടച്ചു, 1,500 കോടി രൂപയുടെ നാശനഷ്ടം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടര്‍ന്ന് 200 റോഡുകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച മഴയിൽ സംസ്ഥാനത്തൊട്ടാകെയുള്ള അറുപത്തിരണ്ട് വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും 110 ജലവിതരണ പദ്ധതികളും തകരാറിലായി. കാൻഗ്രയിലെ ഷാപൂരിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 157.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.

മാണ്ഡി ജില്ലയിൽ 121 റോഡുകൾ അടച്ചു. കാംഗ്ര, മാണ്ഡി, കുളു ജില്ലകളിൽ കാലാവസ്ഥ വകുപ്പ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 20 ന് സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചതിനുശേഷം ഇന്നുവരെ ഹിമാചൽ പ്രദേശിൽ 1,500 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

മഴയെ തുടർന്ന് ഉണ്ടായ അപകടങ്ങളിൽ ഇതുവരെ 116 പേർ മരിച്ചു. ആകെ മരണപ്പെട്ടവരിൽ 68 പേർ വെള്ളപൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്‌ഫോടനം, മിന്നൽ, വൈദ്യുതാഘാതം എന്നിവ മൂലമാണ് മരണപ്പെട്ടത്. ബാക്കിയുള്ള 48 പേർ വാഹനാപകടങ്ങളിലുമായാണ് മരണപ്പെട്ടതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കിൽ പറയുന്നുണ്ട്. ഒരു മാസത്തിനിടെ 42 വെള്ളപ്പൊക്കങ്ങൾ, 25 മേഘവിസ്ഫോടങ്ങൾ, 19 ഉരുൾപൊട്ടലുകൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് 1,320 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.

മാണ്ഡി, കുളു, കാംഗ്ര, ലാഹൗൾ-സ്പിതി തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. മാണ്ഡി ജില്ലയിൽ ഒരേസമയം ഒന്നിലധികം വെള്ളപ്പൊക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇവിടെ മാത്രം 16 പേരാണ് മരണപ്പെട്ടത്. കാംഗ്ര ജില്ലയിലും 16 പേർ മരണപ്പെട്ടിട്ടുണ്ട്, കുളുവിൽ 7 പേരും മരിച്ചു. റോഡിന്റെ ദുരവസ്ഥയാണ് മിക്ക മരണങ്ങളുടെയും പ്രധാന കാരണം. ദാരുണമായ ജീവഹാനിക്ക് പുറമേ, , വീടുകൾ, കന്നുകാലികൾ, വിളകൾ, പൊതു സൗകര്യങ്ങൾ എന്നിവക്ക് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ യാത്രക്കാരോടും താമസക്കാരോടും അഭ്യർഥിച്ചിട്ടുണ്ട്. എൻ‌.ഡി‌.ആർ‌.എഫ്, എസ്‌.ഡി‌.ആർ‌.എഫ്, ഹോം ഗാർഡുകൾ, പ്രാദേശിക ഭരണകൂടം എന്നിവയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും തുടരുകയാണ്.

Tags:    
News Summary - 200 roads closed in Himachal due to heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.