ഗുവാഹതി: അസമിലെ ടിൻസുകിയയിൽ മനുഷ്യക്കടത്ത് റാക്കറ്റിൽനിന്ന് 24 സ്ത്രീകളെയും മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രക്ഷപ്പെടുത്തി. സംഘാംഗങ്ങെളന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി) സംയുക്തമായി നടത്തിയ ഓപറേഷനിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെത്തിയ വിവേക് എക്‌സ്‌പ്രസിൽ നടത്തിയ പതിവ് പരിശോധനക്കിടെയായിരുന്നു സംഭവം.
എസ്-വൺ കോച്ചിലെ യാത്രികരെ ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോഴാണ് സ്ത്രീകളെയും പെൺകുട്ടികളെയും തമിഴ്നാട്ടിലെ തിരുപ്പൂരിേലക്ക് കൊണ്ടുപോകുകയാണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള രതിനം അറുമുഖൻ റിസർച് ആൻഡ് എജുക്കേഷനൽ ഫൗണ്ടേഷൻ എന്ന ഏജൻസി അസമിലെ ടിൻസുകിയ ബ്രാഞ്ച് ഓഫിസുമായി ചേർന്ന് ജോലിക്കെന്ന വ്യാജേന പെൺകുട്ടികളെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് കടത്തുകയായിരുന്നു.
പൊലീസിന്റെയും ചൈൽഡ് ഹെൽപ് ലൈനിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ യാത്രാ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. 27 യാത്രക്കാരിൽ ഒരാൾക്ക് മാത്രമേ സാധുവായ രേഖകൾ ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ള 26 പേർ മനുഷ്യക്കടത്തിന് ഇരകളാണെന്ന സംശയം ഉയർത്തുന്നുണ്ട്.
യാത്രക്കായി വ്യാജ രേഖകളുണ്ടാക്കിയതായ കണ്ടെത്തലുകളെത്തുടർന്ന്, ആർ.പി.എഫ് റെയിൽവേ പൊലീസിന് പരാതി നൽകി. പിടിയിലാഗയ നാല് പുരുഷന്മാരെയും സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
രക്ഷപ്പെടുത്തിയ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെ വീടുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.