കിരൺ ബേദി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയ്ഡയിലെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃകുടുംബം യുവതിയെ തീക്കൊളുത്തി കൊന്ന സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഐ.പി.എസ് ഓഫിസർ കിരൺ ബേദി. 28 വയസുള്ള നിക്കി ഭാട്ടിയെ ആണ് ഭർത്താവും ഭർതൃപിതാവും മാതാവും സഹോദരനും ക്രൂരമായി കൊലപ്പെടുത്തിയത്.
''ആ പെൺകുട്ടിയെ തീക്കൊളുത്തിയ സംഭവം പ്രതിഫലിപ്പിക്കുന്നത് മധ്യകാലഘട്ടത്തിൽ പെൺകുട്ടികളോടുള്ള അതേ സമീപനമാണ്. അക്കാലത്ത് ആൺമക്കളെ സമ്പത്തായാണ് കണ്ടിരുന്നത്. പെൺമക്കളെ തങ്ങളുടെ സമ്പത്തെല്ലാം കൊണ്ടുപോകുന്നവരായും പരിഗണിച്ചു. ആളുകളുടെ ഈ സമീപനത്തിൽ ഒരുമാറ്റവും വന്നിട്ടില്ല. പെൺമക്കളെ ശാപമായാണ് കണക്കാക്കുന്നത്. ഈ മനോഭാവത്തിൽ മാറ്റം വരണം. മനുഷ്യത്വരഹിതമല്ല ഇത്. സ്ത്രീധനത്തിനായുള്ള ആളുകളുടെ ആർത്തി അവസാനിക്കില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്,-കിരൺ ബേദി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
36ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടാണ് ഭർതൃകുടുംബം നിക്കിയെ പീഡിപ്പിച്ചിരുന്നത്. ആഗസ്റ്റ് 21നാണ് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള തർക്കത്തിനിടെ ഭർത്താവ് വിപിനും കുടുംബവും നിക്കിയെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.
ആറുമാസം മുമ്പ് ഭർത്താവും കുടുംബവും ഉപദ്രവിക്കുന്നത് തുടർന്നപ്പോൾ 28 കാരിയായ നിക്കി ദാദ്രിയിലെ സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. പിന്നീട് അനുരഞ്നത്തിനെത്തിയ ഭർത്താവ് വിപിൻ നിക്കിയോട് എല്ലാറ്റിനും മാപ്പു പറഞ്ഞു. വീട്ടിലേക്ക് മടങ്ങിവരണമെന്നും ഇനിയൊരിക്കലും പഴയതുപോലെയുള്ള ഉപദ്രവങ്ങൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. ആ ഉറപ്പിന്റെ ബലത്തിൽ പുതിയൊരു ജീവിതം സ്വപ്നം കണ്ട് നിക്കി സ്വന്തം വീട്ടിൽ നിന്നിറങ്ങി ഭർത്താവിനൊപ്പം പോയി. എന്നാൽ ഒന്നിനും മാറ്റമുണ്ടായില്ല.
വിപിന്റെ സഹോദരൻ രോഹിത്തിനെയാണ് നിക്കിയുടെ സഹോദരി കാഞ്ചൻ വിവാഹം ചെയ്തിരിക്കുന്നത്. നിക്കിയും കാഞ്ചനും ചേർന്ന് ബ്യൂട്ടിപാർലർ നടത്തിയിരുന്നു. വിപിനും കുടുംബത്തിന് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. അതുപോലെ ഇൻസ്റ്റഗ്രാമിൽ നിക്കി റീൽസുകൾ പോസ്റ്റ് ചെയ്യുന്നതും വിപിൻ വിലക്കി. ഇക്കാരങ്ങൾ കൊണ്ടുതന്നെ വീട്ടിൽ വിപിനും നിക്കിയും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്കോർപിയോ എസ്.യു.വി, റോയൽ എൻഫീൽഡ് ബൈക്ക്, സ്വർണം, പണം എന്നിവയടക്കം സ്ത്രീധനമായി നൽകിയാണ് നിക്കിയെ വിവാഹം ചെയ്തയച്ചത്. എന്നിട്ടും വിപിനും വീട്ടുകാരും കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഉപദ്രവം തുടർന്നു. വ്യാഴാഴ്ചയാണ് വഴക്കിനൊടുവിൽ വിപിനും അമ്മ ദയയും ജീവനോടെ കത്തിച്ചത്. ഏഴുവയസുള്ള മകന്റെയും സഹോദരിയുടെയും മുന്നിൽ വെച്ചായിരുന്നു അത്.
മകനെയോർത്ത് നിക്കി ഒരുപാട് സഹിച്ചുവെന്നും വിട്ടുവീഴ്ചക്ക് തയാറായി എന്നും സഹോദരി കാഞ്ചന പറഞ്ഞിരുന്നു. ഇന്നോ നാളെയോ എല്ലാം നന്നാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇങ്ങനെയായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കാഞ്ചന പറയുന്നു. നിക്കിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന കാഞ്ചനയാണ് പൊലീസിൽ പരാതി നൽകിയത്. വിപിൻ, അമ്മ ദയ, പിതാവ് സത്യവീർ, സഹോദരൻ രോഹിത് എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. നാലുപേരെയും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള വിപിന്റെ ശ്രമവും പൊലീസ് പരാജയപ്പെടുത്തി. പൊലീസുകാരുടെ തോക്ക് തട്ടിയെടുത്താണ് വിപിൻ രക്ഷപ്പെടാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.