ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ആത്മഹത്യകൾ കുറക്കുന്നതിനെ ലക്ഷ്യമിട്ട് 15 മാർഗ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കോടതി. പഠന സമ്മർദം, പരീക്ഷാ സമ്മർദം, സ്ഥാപനപരമായ പിന്തുണയുടെ അഭാവം എന്നിവയെല്ലാം വിദ്യാർഥികളുടെ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആത്മഹത്യകളിലെ അസ്വാഭാവിക വർധനവ് 'അവഗണിക്കാൻ കഴിയാത്ത വ്യവസ്ഥാപിത പരാജയം' എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ എന്നിവക്ക് ബാധകമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത മാനസികാരോഗ്യ കൗൺസിലിങ്, പ്രവർത്തനപരമായ പരാതി പരിഹാര സംവിധാനങ്ങൾ, മേൽനോട്ടം തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് മാർഗ നിർദേശങ്ങൾ ആവശ്യപ്പെടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള പദവി ഉപയോഗിച്ചാണ് കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാർലമെന്റോ സംസ്ഥാന നിയമസഭകളോ ഉചിതമായ നിയമനിർമ്മാണം നടത്തുന്നതുവരെ ആർട്ടിക്കിൾ 141 പ്രകാരമുള്ള ഉത്തരവ് നിയമമായി പ്രാബല്യത്തിൽ തുടരുമെന്നും കോടതി പ്രസ്താവിച്ചു.
2023 ജൂലൈയിൽ വിശാഖപട്ടണത്തെ ആകാശ് ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ ആത്മഹത്യ ചെയ്ത 17 വയസ്സുള്ള നീറ്റ് വിദ്യാർഥിയുടെ കേസ് പരിഗണിക്കെയാണ് വിധി. കുട്ടിയുടെ പിതാവിന്റെ ഹരജിയിൽ സുപ്രീം കോടതി, ആന്ധ്രാപ്രദേശ് ഹൈകോടതി നേരത്തെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കുകയും കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറുകയും ചെയ്തു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ പ്രകാരം 2022 ൽ ഇന്ത്യയിൽ 170,924 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 7.6 ശതമാനം (ഏകദേശം 13,044 എണ്ണം) വിദ്യാർഥികളാണ്. ഇതിൽ 2,200 ൽ അധികം പേർ പരീക്ഷകളിൽ പരാജയപ്പെട്ടതിനെതുടർന്ന് ആത്മഹത്യ ചെയ്തവരാണ്. 2001ൽ വിദ്യാർഥി ആത്മഹത്യകൾ 5,425 ആയിരുന്നു. ഓരോ 100 ആത്മഹത്യകളിലും എട്ട് എണ്ണം വിദ്യാർഥികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാർലമെന്റോ സംസ്ഥാന നിയമസഭകളോ സമഗ്രമായ ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കുന്നതുവരെ ഈ മാർഗ നിർദേശങ്ങൾ തുടരും. സ്വകാര്യ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കണം.
വിദ്യാർഥികളുടെ മാനസികാരോഗ്യത്തിൽ ദേശീയ ടാസ്‌ക് ഫോഴ്‌സ് കൈവരിച്ച പുരോഗതി, സംസ്ഥാന അധികാരികളുമായുള്ള ഏകോപനം, സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കുന്ന സത്യവാങ്മൂലം 90 ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.