പ്രഫ. എ.വി. താമരാക്ഷൻ
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.വി. താമരാക്ഷനെ പാര്‍ട്ടില്‍നിന്ന് പുറത്താക്കി. ശനിയാഴ്ച കൊച്ചിയില്‍ കൂടിയ സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്‍ഷനിലായിരുന്ന പാര്‍ട്ടി സെന്റര്‍ അംഗങ്ങളായ വിനോദ് വയനാട്, കെ.പി. സുരേന്ദ്രന്‍ കുട്ടനാട്, സംസ്ഥാന സെക്രട്ടറിമാരായ ബാലരാമപുരം സുരേന്ദ്രന്‍, മലയന്‍കീഴ് നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം എ.വി. താമരാക്ഷനെയും പുറത്താക്കിയത്.
തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ല കമ്മിറ്റികളെയും പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാജന്‍ബാബു അറിയിച്ചു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി ഭരണഘടന പ്രകാരം സസ്‌പെന്‍ഷനിലായിരുന്ന നാല് ഭാരവാഹികള്‍ക്ക് ജനറല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നടപടിയെ താമരാക്ഷന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടിയുടെ പരമോന്നതസമിതിയായ പാര്‍ട്ടി സെന്ററും അംഗീകരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാജന്‍ ബാബുവിനെ പുറത്താക്കിയതായി കാണിച്ച് പ്രഫ.എ.വി. താമരാക്ഷന്‍ പത്രക്കുറിപ്പിറക്കി. ഇതോടെയാണ് താമരാക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന പുറത്താക്കിയത്.
എറണാകുളം ജില്ല കമ്മിറ്റി ഓഫിസില്‍ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് കാട്ടുകുളം സലീം, സെന്റര്‍ അംഗം ദാസന്‍ പാരിപ്പിള്ളി (കണ്ണൂര്‍), അഡ്വ.കെ.വി. ഭാസി, വൈസ് പ്രസിഡന്റ് ജയന്‍ ഇടുക്കി, അഡ്വ.കെ.വി. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.