മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ ‘കാസ’ക്കെതിരെ (ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷൻ) രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശ്ശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യവെയാണ് പരോക്ഷ വിമർശനം നടത്തിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണെന്ന് ബിഷപ് പാംപ്ലാനി പറഞ്ഞു. അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ അസ്ഥാനത്ത് ഉയർത്താനും അതിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനുമുള്ള സാഹചര്യം ഇവിടെ സംജാതമാക്കുന്നതെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങളെയല്ലാതെ തങ്ങളാരെയാണ് സമീപിക്കേണ്ടത്. ഇത്തരത്തില്‍ നീതി നിഷേധിക്കുമ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്? നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചു കൂവിയാല്‍ അത് നിര്‍ബന്ധിത മതപരിവര്ത്തനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തി ഛത്തിസ്ഗഢ് സംസ്ഥാന സര്‍ക്കാര്‍ നിഗൂഢമായ നീക്കത്തിലൂടെയാണ് കന്യാസ്ത്രീകളുടെ ജാമ്യഹരജിയെ എതിര്‍ത്തത്. അമിത് ഷാ വിഷയത്തില്‍ ഇടപെട്ടതും സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്നുപറഞ്ഞതും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യഹരജി എതിര്‍ത്തത് അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമയോചിത ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും എതിരെ മാർ ജോസഫ് പാംബ്ലാനി കഴിഞ്ഞ ദിവസും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഏതെങ്കിലും നേതാക്കൾ വന്ന് കേക്കും ലഡുവും തന്നാൽ ക്രൈസ്തവ സഭാനേതാക്കൾ സുവിശേഷത്തിലെ ആദർശം മറക്കുമെന്ന് ആരും കരുതേണ്ടെന്നാണ് പാംബ്ലാനി പറഞ്ഞത്.
തെറ്റിനെ തെറ്റെന്ന് വിളിക്കാനുള്ള ആർജവം ക്രൈസ്തവ സമൂഹം ആർക്കും പണയംവെച്ചിട്ടില്ലെന്ന് രാഷ്ട്രീയനേതാക്കൾ മനസ്സിലാക്കണം. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമായ മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം.
ആരുമില്ലാത്തവർക്കായി ആതുരശുശ്രൂഷ ചെയ്യുന്നത് എൻ.ഐ.എ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റമാണെങ്കിൽ ലോകമുള്ളിടത്തോളം കാലം ക്രൈസ്തവ മിഷനറിമാർ അത് ചെയ്തു കൊണ്ടേയിരിക്കും. കാലം മാപ്പുനൽകാത്ത ക്രൂരതയാണ് സന്യാസിനിമാരോട് ഛത്തിസ്ഗഢ് സർക്കാർ ചെയ്തതെന്നും മാർ പാംബ്ലാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.