കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചക്കായി യെമനിലേക്ക് പോകാൻ യാത്രാനുമതി തേടി ആക്ഷൻ കൗൺസിൽ. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അനുമതി തേടി കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്.
ആക്ഷൻ കൗൺസിലിലെ മൂന്ന് പേർ, മർക്കസിൽ നിന്ന് രണ്ട് പ്രതിനിധികൾ എന്നിവർക്ക് യാത്രാനുമതി നൽകണമെന്നാണ് ആവശ്യം. മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യമനിലേക്ക് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷൻ കൗൺസിലിന്റെ കത്ത്.
ബുധനാഴ്ച യമൻ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. അവസാന നിമിഷം നടത്തിയ ചർച്ചകളിലൂടെയാണ് വധശിക്ഷ തൽക്കാലം മാറ്റിവെക്കപ്പെട്ടത്.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. യമെനി പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.